IndiaNEWS

വിനോദയാത്രക്കിടെ അപകടത്തില്‍ മകനെ കാണാതായി; വിവരം നല്‍കുന്നവര്‍ക്ക് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ച് മുന്‍ മേയര്‍

ചെന്നൈ: ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന്‍ മേയര്‍ സെയ്ദായി ദുരൈസാമി. വിനോദയാത്രക്ക് പോയ മകന്‍ വെട്രി ദുരൈസാമി (45) സഞ്ചരിച്ച കാര്‍ സത്‌ലജ് നദിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു.

ഞായറാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ കാര്‍ നദിയിലേക്ക് വീണത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍പ്പെട്ട വെട്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടെയുണ്ടായിരുന്ന ഗോപി നാഥിനെ പരിക്കുകളോടെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 200 മീറ്റര്‍ താഴ്ചയുള്ള നദിയിലേക്ക് വീഴുകയായിരുന്നു.

Signature-ad

കാണാതായ മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പിതാവായ സെയ്ദായി ദുരൈസാമി പ്രദേശവാസികളോട് അപേക്ഷിച്ചു. വെട്രിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച വാട്സ്ആപ്പ് സന്ദേശം തനിക്ക് ലഭിച്ചതായി കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് കുമാര്‍ ശര്‍മ്മ പറഞ്ഞു.

വെട്രിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജനേശ്വര്‍ സിംഗ് പറഞ്ഞു. സൈന്യവും പൊലീസ് ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന നൂറോളം പേര്‍ തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്.

 

Back to top button
error: