IndiaNEWS

ഗോവ- മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നു: നടപടി തുടങ്ങിയെന്ന്‌ റെയിൽവേ മന്ത്രി

     ന്യൂഡൽഹി: ബാംഗ്ലൂർ-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കും എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ. രാഘവൻ എം.പിയെ അറിയിച്ചു. ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരേക്ക് സർവീസ് നടത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് കഴിഞ്ഞ ദിവസം മംഗളൂരു എം.പിയും ബി.ജെ.പി കർണാടക സംസ്ഥാന മുൻഅധ്യക്ഷനുമായ നളിൻകുമാർ കട്ടീൽ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ രാഘവൻ എം.പി തീരുമാനം പിൻവലിക്കരുതെന്നഭ്യർഥിച്ച് റെയിൽവേ മന്ത്രിയെ കണ്ടത്.

എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ട മംഗളൂരു- മധുര- രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും നഷ്ടത്തിലോടുന്ന ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടിതുടങ്ങിയെന്നും മന്ത്രി എം.പി.യെ അറിയിച്ചു.

Signature-ad

നിലവിൽ ഗോവ- മംഗളൂരു വന്ദേഭാരത് ഒരാഴ്ച സര്‍വീസ് നടത്തിയിട്ടും മുപ്പത് ശതമാനം ടിക്കറ്റുകള്‍ പോലും വിറ്റഴിയുന്നില്ലെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.

വന്ദേഭാരതിനെ യാത്രക്കാര്‍ ഉപേക്ഷിച്ചതോടെയാണ് മംഗളൂരു-ഗോവ ട്രെയിന്‍  കോഴിക്കോടേക്കു നീട്ടാന്‍ തീരുമാനിച്ചത്. കോഴിക്കോടിനും മംഗളൂരുവിനും ഇടയില്‍ ട്രെയിനുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ കയറുമെന്നാണ് റെയില്‍വേയും പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാണ് ഗോവ- മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഗോവയിലേക്കുള്ള വന്ദേഭാരത് മംഗളൂരുവില്‍ നിന്നും രാവിലെ 8.30 ന് പുറപ്പെടും. നാലര മണിക്കൂറു കൊണ്ട് ഗോവയില്‍ എത്തും. രാവിലെ 5.30 ന് കോഴിക്കോട് നിന്ന് പുറപ്പെട്ടാല്‍ നിലവിലെ സമയക്രമം മാറ്റാതെ സര്‍വീസ് നടത്താനും സാധിക്കും. കോഴിക്കോട് നിന്നു ഏഴര മണിക്കൂര്‍ കൊണ്ട് വന്ദേഭാരത് ഗോവയില്‍ എത്തും.

വൈകിട്ട് 6.10 ന് ഗോവയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45 ന് മംഗളൂരുവില്‍ എത്തുന്ന തരത്തിലാണ് മടക്കയാത്ര. ഇത് ഉച്ചയ്ക്ക് 2.15 ന് പുറപ്പെടുന്ന രീതിയില്‍ പുനക്രമീകരിച്ചാല്‍ വൈകിട്ട് 6.45 ന് മംഗളൂരുവിലും രാത്രി 9.45 ന് കോഴിക്കോടും എത്തും.

Back to top button
error: