![](https://newsthen.com/wp-content/uploads/2024/02/Screenshot_2024-02-03-20-19-51-84_a23b203fd3aafc6dcb84e438dda678b62.jpg)
ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയതിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരൻ ഗോഡ്സേയെ പുറകെ ഓടിച്ചിട്ട് പിടിച്ചത് ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായിരുന്ന രഘുനാഥ് നായക് ആയിരുന്നു.
പിടിക്കുക മാത്രമല്ല, അയാളെ മറിച്ചിട്ട് ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച്, പൊലീസുകാർ എത്തുന്നത് വരെ, അവിടെ തളച്ചിടുകയും ചെയ്തു.
എത്ര വലിയ രാജ്യ സേവനമാണ് രഘുനാഥ് നായക് ചെയ്തതെന്ന് അറിയണമെങ്കിൽ ഇതുകൂടി വായിക്കണം. ഗാന്ധിജിയെ കൊല ചെയ്തയുടനെ ഭീകരനായ ഗോഡ്‌സെ രക്ഷപെട്ടിരുന്നുവെങ്കിൽ, ഗാന്ധിജിയുടെ കൊലയാളിയെ കുറിച്ച് ഊഹാപോഹങ്ങൾ പരത്തുമായിരുന്നു. ഒരു പക്ഷെ അത് മറ്റൊരു വലിയ വർഗ്ഗീയ ലഹളക്കും വംശീയ ഉൻമൂലനത്തിനും കാരണമാകുമായിരുന്നു.
മാത്രമല്ല ഗോഡ്‌സെയെ വിചാരണ ചെയ്തതിലൂടെ സംഘപരിവാർ തീവ്ര വർഗ്ഗീയവാദികളാണ് ഗാന്ധിജിയുടെ വധത്തിന് പിന്നിൽ എന്ന് ഭാരത ജനതക്ക് മനസിലാക്കാനും സാധിച്ചു.
അതേസമയം ഗോഡ്സെ അനുകൂല കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. ഐ പി.സി 153 (കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം) പ്രകാരമാണ് കേസ് എടുത്തത്. എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിൻ നല്‍കിയ പരാതിയിലാണ് നടപടി.
ഹിന്ദു മഹാസഭാ പ്രവർത്തകൻ നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാള്‍ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവൻ ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് കമന്റ് ഇട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഷൈജ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.