പീച്ചി കണ്ണാറയിൽ ചവറാംപാടത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തൂളിയംകുളം വീട്ടിൽ അന്നക്കുട്ടിക്കാണ് (53) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നക്കുട്ടിയുടെ ഭർത്താവ് മത്തായിയെ (ബേബി- 61) പീച്ചി പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. കുടുംബതർക്കമാണ് സംഘർഷത്തിനു കാരണം.
യു.കെയിൽ എൻജിനീയറായ മകൻ അജിത്ത് പണം അയച്ചു കൊടുക്കുന്നത് അന്നക്കുട്ടിയുടെ പേരിലാണ്. ഈ ആ പണം ആവശ്യപ്പെട്ട് നിരന്തരം മദ്യപിച്ചെത്തി മത്തായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. സമാനമായി കഴിഞ്ഞദിവസം രാത്രിയിലും മത്തായി മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് അന്നക്കുട്ടിയുമായി തർക്കത്തിലായി. അകത്ത് നിൽക്കുകയായിരുന്ന അന്നക്കുട്ടിയെ വലിയ വിറക് കഷണം ഉപയോഗിച്ച് തല്ലുകയും കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടർന്ന് വീണ്ടും കഴുത്തിൽ വെട്ടാനാഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെ അന്നക്കുട്ടിയുടെ വിരല് അറ്റുപോയി. കഴുത്തിന്റെ സൈഡിലും പുറകുവശത്തും കൈപ്പത്തിയിലും, വിരലിലുമായി അഞ്ച് ഇടത്ത് വെട്ടേറ്റു. താടിയെല്ലിനും മാരകമായ പരിക്കുണ്ട്.
നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് അന്നക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ അന്നക്കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഒരാഴ്ച മുമ്പായിരുന്നു മകൻ അജിത്തിന്റെ വിവാഹം. മകനും മരുമകളും മലേഷ്യയിൽ പോയിരിക്കുകയാണ്. ഫോറൻസിക്, ഫിംഗർ പ്രിൻ്റ് വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.