Social MediaTRENDING

പിണറായി വിജയനെ ഇത്ര ഭയമോ? കമ്മ്യൂണിസവും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും !

മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെപ്പറ്റി അൽപ്പം പറയാതെ വയ്യ..മാധ്യമപ്രവര്‍ത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവര്‍ത്തകരില്‍ ഏറിയ പങ്കും.എന്നാൽ വിലയ്ക്കെടുത്ത മാനേജ്മെന്റുകൾ അതിനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകാറില്ല എന്നതാണ് വാസ്തവം.
 
കേരളത്തിലെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന കാര്യത്തിൽ ആര്‍ക്കെങ്കിലും സംശയമുണ്ടാകാനും വഴിയില്ല.ഇടതുപക്ഷത്തിന് എതിരായി വരുന്ന എന്തിനെയും മാസങ്ങളോളം അന്തിചർച്ചയ്ക്ക് വിധേയമാക്കുക മാത്രമല്ല, മറ്റുപാർട്ടികളുടെ എല്ലാവിധ ജീര്‍ണ്ണതകളെയും മൂല്യച്യുതിയെയും വെള്ള പൂശാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. പനമ്പള്ളി ഗോവിന്ദമേനോന്‍ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ, ‘ഏകലോചനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ ചെയ്യുകയും കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവര്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളെയും താഴേക്കിടയിലുള്ള പാർട്ടി പ്രവർത്തകരെയും ആക്ഷേപിക്കാന്‍ യാതൊരു മടിയുമില്ല.

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്: ഓമനക്കുട്ടൻ! ഓർമ്മയില്ലേ ഓമനക്കുട്ടനെ…  പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയും സാധനങ്ങളും എത്തിച്ച ഓട്ടോയുടെ ചാർജ് നൽകാൻ കയ്യിൽ കാശ് തികയാതെ വന്നപ്പോൾ ക്യാമ്പിൽ ഉള്ളവരുടെ കയ്യിൽ നിന്ന് 70 രൂപ പിരിച്ചെടുത്തതിന് കേരളത്തിലെ  മാധ്യമങ്ങൾ “കള്ള’നെന്ന് മുദ്ര കുത്തി 2 ദിവസം തുടർച്ചയായി അന്തിച്ചർച്ച വിചാരണ  നടത്തിയ ആളാണ് സഖാവ് ഓമനക്കുട്ടൻ.
അതേസമയം ഇന്ന്  സർക്കാരിന്റെ  “50 സെന്റ്” ഭൂമി കയ്യേറിയ മാത്യൂ കുഴൽനാടൻ എന്ന കോൺഗ്രസ്സ് എംഎൽഎയെ ഒരു  സെലിബ്രേറ്റി സ്റ്റാറ്റസോടെയാണ് മാധ്യമങ്ങൾ ട്രീറ്റ് ചെയ്യുന്നതെന്ന് ഓർക്കണം.വിഷയത്തിൽ മാധ്യമങ്ങൾക്ക് അന്തിചർച്ചയില്ല, കാഥികന്റെ കഥാപ്രസംഗമില്ല, ധാർമിക രോഷം ഇല്ല… പറച്ചിലാകട്ടെ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നും!
നിഷ്പക്ഷമെന്നും നേരിനൊപ്പമെന്നും നാഴികയ്ക്ക് നാല്പ്പതുവട്ടം പ്രഖ്യാപിക്കുന്നവര്‍ പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയെക്കുറിച്ചല്ല, അതിനു വേണ്ടി പടച്ചുവിടുന്ന വ്യാജവാർത്തകൾ വായിക്കുകയും  വിശ്വസിക്കുകയും ചെയ്യുന്ന അവരുടെ തന്നെ വായനക്കാരെ ഓർത്താണ് നെഞ്ചില്‍ കൈവെയ്ക്കേണ്ടത്.
ആരെക്കുറിച്ചും വാര്‍ത്ത എഴുതാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകർക്കുണ്ട്. അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയോ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെയോ ഒക്കെ പ്രതിഫലനവുമാകാം. ആ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ല.പക്ഷെ അത് വ്യാജവാർത്തകളാകുന്നതാണ് പ്രശ്നം.ഇനി കൊടുത്ത വാർത്ത തെറ്റാണെന്നു തോന്നിയാൽ അത് തിരുത്താനുള്ള മാന്യതയെങ്കിലും കാട്ടണം.
ഇവിടുത്തെ കാതലായ പ്രശ്നം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ്, അവരുടെ തുടർഭരണമാണ്.പ്രളയ സമയത്തായാലും കൊറോണയുടെ കാലത്തായാലും ആഗോള പ്രശസ്തി നേടിയ ഒരു നേതാവായി പിണറായി വിജയൻ മാറുമ്പോള്‍ അത് അംഗീകരിക്കാനുള്ള വലിപ്പം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോകുന്നു.അതിനവർ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നു, അദ്ദേഹത്തെ കള്ളനാക്കുന്നു.എന്നാൽ നൂറുകണക്കിന് കേസുകൾ ഉണ്ടായിട്ടും ഇക്കാലയളവിൽ ഏതെങ്കിലും കേസുകളിൽ അദ്ദേഹത്തെ ശിക്ഷിച്ചിട്ടുണ്ടോ,അതുമില്ല.
പിണറായി വിജയനെയും ആ മന്ത്രിസഭയും. തന്നെ സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെടുത്തി മാധ്യമങ്ങൾ അലക്കി വെളുപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടർഭരണം നേടുന്നത്.അതും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി.
മലയാളികൾ അരിയാഹാരമാണ് കഴിക്കുന്നത് മാപ്രകളേ… സമയമാകുമ്പോൾ അവർ തരാനുള്ളത് ശരിക്കും നിങ്ങൾക്ക് തരും.പക്ഷേ ലേശം ഉളുപ്പെന്നത് ആവാം.പ്രത്യേകിച്ച് വീണ്ടും വീണ്ടും വ്യാജവാർത്തകളുമായി വരുമ്പോൾ..!

Back to top button
error: