KeralaNEWS

ഗുരുവായൂരമ്പല നടയിൽ നരേന്ദ്ര മോദി കണ്ടത്  ഈ 3 പേരെ: കൃഷ്ണഭക്തയായ ജസ്‌ന സലീം, ജൈവകൃഷിയിൽ ശ്രദ്ധ നേടിയ വിജയലക്ഷ്മി, പക്ഷിമൃഗാദികളുടെ ദാഹമകറ്റുന്ന ശ്രീമൻനാരായണൻ

  കൃഷ്ണഭക്തയായ ജസ്‌ന സലീം ശ്രീകൃഷ്ണന്റെ പെയിന്റിംഗ് സമ്മാനിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവാണ് ജസ്‌ന എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.

‘കൃഷ്ണഭക്തയായ ജസ്‌ന സലീമിൽ നിന്നും കൃഷ്ണന്റെ പെയിന്റിംഗ് ഏറ്റുവാങ്ങി. ഭഗവാൻ ശ്രീകൃഷ്ണനിലേക്കുള്ള ജസ്‌നയുടെ യാത്ര ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവാണ്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വർഷങ്ങളായി ജസ്‌ന ഭഗവാന്റെ ചിത്രങ്ങൾ സമർപ്പിക്കുന്നുണ്ട്’ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് പ്രധാനമന്ത്രിയ്ക്ക് കൃഷ്ണന്റെ ചിത്രം ജസ്‌ന സമ്മാനിച്ചത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദഹം ഗുരുവായൂരിൽ എത്തിയത്. പ്രധാനമന്ത്രിയ്ക്ക് കൃഷ്ണന്റെ ചിത്രം സമ്മാനിക്കണം എന്നത് ഏറെക്കാലമായുള്ള ജസ്‌നയുടെ ആഗ്രഹമായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം നിറവേറിയത്. തന്റെ ആഗ്രഹം നിറവേറിയതിന് നന്ദി സൂചകമായി ജസ്ന ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മറ്റൊരു ചിത്രം കൂടി സമ്മാനിച്ചു.

പ്രധാനമന്ത്രിക്ക് വ്യത്യസ്ത സമ്മാനങ്ങളുമായി 3 പേരാണ് കണ്ണന്റെ നടയിൽ കാത്തു നിന്നത്. 10 വർഷമായി ശ്രീകൃഷ്ണന്റെ   ചിത്രങ്ങൾ വരച്ച് വിൽക്കുന്ന ജെസ്ന സലിമിനൊപ്പം ജൈവകൃഷിയിലൂടെ ശ്രദ്ധ നേടിയ വിജയലക്ഷ്മി, പക്ഷിമൃഗാദികളുടെ ദാഹം അകറ്റുന്ന ശ്രീമൻനാരായണൻ എന്നിവരാണവർ.

കൊയിലാണ്ടി കുറുവങ്ങാട് പുളിയരിക്കുന്നത്ത് ജസ്ന സലിം മോദിക്കു സമർപ്പിച്ചത് അക്രലിക് ഷീറ്റിൽഫാബ്രിക് പെയിന്റിൽ വരച്ച വെണ്ണക്കണ്ണന്റെ ചിത്രമാണ്. കണ്ണന്റെ എത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചോദിച്ചു. ആയിരത്തിലധികം എന്നായിരുന്നു മറുപടി. അത്ഭുതം കലർന്ന ചിരിയോടെ നോക്കി നിന്ന  മോദി തലയിൽ കൈവച്ച് അനുഗ്രഹിച്ചു,

കേരള കൃഷി വകുപ്പിന്റെ 2020ലെ കർഷക തിലകം അവാർഡ് നേടിയ വിദ്യാർഥിനിയാണ് പത്തനംതിട്ട കുളനട ഉളനാട് ഗ്രാമത്തിൽ സഞ്ജീവിന്റെയും ദീപ്തിയുടെയും മകളായ ജയലക്ഷ്മി. ഇപ്പോൾ തൃശൂർ കാർഷിക സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി.

ജൈവകൃഷിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയലക്ഷ്മി കത്ത് എഴുതി, തിരിച്ചു ലഭിച്ചത് മോദിയുടെ പ്രശംസാ പത്രമായിരുന്നു. ജയലക്ഷ്മിയെ ആദരിക്കാൻ ചേർന്ന യോഗത്തിൽ സുരേഷ് ഗോപിക്ക് ഒരു പേരത്തൈ സമ്മാനിച്ചു. അത് അദ്ദേഹം ഡൽഹിയിൽ മോദിയെ നേരിട്ട് ഏൽപിച്ചു. മോദിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ജയലക്ഷ്മിക്ക് സുരേഷ് ഗോപിയുടെ വിളി എത്തിയത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രിക്ക് ചന്ദനത്തൈ സമ്മാനിച്ച ജയലക്ഷ്മിയോട് മോദി പറഞ്ഞു.

“ജയലക്ഷ്മീ, അന്നത്തെ പേരത്തൈ എന്റെ വസതിയിലുണ്ട്…”

പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ പരാമർശിച്ച എറണാകുളം കടുങ്ങല്ലൂർ സ്വദേശി ശ്രീമൻനാരായണനും മോദിയെ കാണാൻ സൗകര്യം ഒരുക്കിയതും സുരേഷേ ഗോപി തന്നെ. പക്ഷിമൃഗാദികളുടെ ദാഹം അകറ്റാനായി ആയിരക്കണക്കിന മൺചട്ടികൾ വിതരണം ചെയ്യുന്ന ശ്രീമൻനാരായണനെ കുറിച്ച് മോദി മൻകി ബാത്തിൽ പരാമർശിച്ചിരുന്നു. മൺചട്ടി വിതരണം ഒരു ലക്ഷം എത്തിയപ്പോൾ ആ പാത്രം മോദിക്ക് നൽകണമെന്ന ആഗ്രഹമാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സഫലീകരിച്ചത്. ഈ 3 പേരെ കണ്ടതും സമ്മാനം ഏറ്റുവാങ്ങിയതും മോദി തന്നെ ചിത്രങ്ങൾ സഹിതം എക്സിൽ കുറിച്ചു.

Back to top button
error: