KeralaNEWS

താത്കാലിക അധ്യാപക നിയമനത്തിന് 2 ലക്ഷം  കൈക്കൂലി, കേന്ദ്ര സർവകലാശാല വകുപ്പ്‌ മേധാവി വിജിലൻസ് പിടിയിൽ

     കാസർകോട് ജില്ലയിലെ  പെരിയ കേന്ദ്ര സർവകലാശാലയിൽ താത്കാലിക അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ വകുപ്പ്‌ മേധാവി വിജിലൻസ് പിടിയിൽ. സോഷ്യൽ വർക്ക് വകുപ്പ് മേധാവി പ്രൊഫ. എ കെ മോഹനനാണ് പിടിയിലായത്. താത്കാലിക അധ്യാപക നിയമനത്തിന് പുറമെ പി എച്ച് ഡി പ്രവേശനവും തരപ്പെടുത്തി നല്‍കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘സോഷ്യല്‍ വര്‍ക്ക്’ വിഭാഗത്തിലെ താത്കാലിക അധ്യാപകന്റെ കരാര്‍ കാലാവധി 2023 ഡിസംബറില്‍ അവസാനിച്ചിരുന്നു. പുതിയ വിജ്ഞാപനം വെള്ളിയാഴ്ചക്കുള്ളില്‍ വരുമെന്നാണ് കരുതുന്നത്. ജോലി പുതുക്കി നൽകാനും പിന്നീട്‌ പി.എച്ച്.ഡിക്ക്‌ അപേക്ഷിക്കുകയാണെങ്കില്‍ പ്രവേശനം ശരിയാക്കി നൽകുന്നതിനും എ കെ മോഹൻ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അരലക്ഷം രൂപ വെള്ളിയാഴ്ചക്കകം നല്‍കാനും അറിയിച്ചിരുന്നു.

പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് വടക്കൻ മേഖല സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ വീഴ്ത്തുകയായിരുന്നു. ആദ്യ ഗഡുവായി 20,000 രൂപ നൽകുമ്പോൾ കാസർകോട്‌ വിജിലൻസ് ഡിവൈഎസ്പി വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വിജിലൻസ് നൽകിയ ഫിനോൾഫ് തലിൻ പുരട്ടിയ നോടുകളായിരുന്നു ഇവ.

Back to top button
error: