KeralaNEWS

പെരിയ ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 മരണം, കാറിലുണ്ടായിരുന്ന 6 പേര്‍ക്കും വഴിയാത്രക്കാരനും ഗുരുതര പരിക്ക്

   കാഞ്ഞങ്ങാട്: പെരിയ ദേശീയപാതയില്‍ ഫോര്‍ച്യൂണര്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കും വഴിയാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. ചട്ടഞ്ചാല്‍ സ്വദേശിയും കര്‍ഷകനുമായ ഗോപാലകൃഷ്ണന്‍ (55), സഹോദരി ഭര്‍ത്താവും സിപിസിആര്‍ഐയിലെ മുൻ ജീവനക്കാരനുമായ നാരായണന്‍ (62) എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്ണന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും നാരായണന്റേത് കാസര്‍കോട് കിംസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.

ഇന്ന് രാവിലെ കുണിയ സ്‌കൂളിന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ ദേശീയപാത നിര്‍മ്മാണ സ്ഥലത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു നാരായണനും  ഗോപാലകൃഷ്ണനും.

Signature-ad

കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
കാറിലുണ്ടായിരുന്ന ബദിയടുക്കയിലെ ഷാഹിൻ (36), ഭാര്യ സഹല, ബന്ധുക്കളായ ഷാഹിന, ഷംനാസ്, ഫാത്തിമ, ബദിയടുക്കയിലെ മുന്‍ പഞ്ചായത് അംഗം അന്‍വറിന്റെ മകള്‍ ഹന ഫാത്തിമ (8) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ  വഴിയാത്രക്കാരനായ ഹംസയെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും  പിന്നീട്  മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. പാസ്‌പോര്‍ട്ട് ആവശ്യത്തിനായി പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ഫോര്‍ച്യൂണര്‍ കാറിലുണ്ടായിരുന്ന ബദിയഡുക്ക സ്വദേശികള്‍.

ഓടിക്കൂടിയവരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സുള്ള്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്ന  മകളുടെ വിവാഹാലോചനയുടെ  ഒരുക്കത്തിനിടയിലായിരുന്നു ഗോപാലകൃഷ്ണന്റെ മരണം സംഭവിച്ചത്.

മരിച്ച ഗോപാലകൃഷ്ണന്റെ ഭാര്യ: ലക്ഷ്മി. മക്കള്‍ ഡോ. അമൃത, ധന്യ.  നാരായണന്റെ ഭാര്യ രുഗ്മിണി. മക്കള്‍: അരുണ്‍, അഖില.

Back to top button
error: