LIFEReligion

കത്തോലിക്കാ സഭ സ്വവർഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല; സ്വവർഗ്ഗ വിവാഹ ആശീർവാദത്തിൽ വിശദീകരണവുമായി കെസിബിസി ജാഗ്രതാ കമ്മീഷൻ രം​ഗത്ത്

കൊച്ചി: സ്വവർഗ്ഗ വിവാഹ ആശീർവാദത്തിൽ വിശദീകരണവുമായി കെസിബിസി ജാഗ്രതാ കമ്മീഷൻ രം​ഗത്ത്. കത്തോലിക്കാ സഭ സ്വവർഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് കെസിബിസി വ്യക്തമാക്കി. സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കുക എന്നത് സഭയുടെ തുറന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ സ്വവർഗ്ഗ വിവാഹങ്ങൾ ആശീർവദിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ അനുമതി നൽകിയിട്ടില്ല. പങ്കാളികളെ ആശീർവദിക്കുന്നതിലൂടെ അവരുടെ തെറ്റിനെ ശരിവയ്ക്കുക അല്ല ഉദ്ദേശം. അവരുടെ ക്രമരഹിതമായ ജീവിതാവസ്ഥകൾക്ക് ഇതുവഴി മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ വ്യക്തമാക്കി. മാർപ്പാപ്പയുടെ സന്ദേശം സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് സഭയുടെ വിശദീകരണം വന്നത്.

സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി മാർപ്പാപ്പ നൽകിയെന്ന് നേരത്തെ വാർത്ത പുറത്ത് വന്നിരുന്നു. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. ആശീർവാദം നൽകുന്ന ചടങ്ങിന് വിവാഹ ചടങ്ങുകളുമായി സാമ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്.

നേരത്തെ ട്രാന്‍സ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാട് ഫ്രാന്‍സിസ് മാർപ്പാപ്പ സ്വീകരിച്ചിരുന്നു. മാമോദീസ ചടങ്ങുകളില്‍ തല തൊട്ടപ്പനും തല തൊട്ടമ്മയും ആവുന്നതിന് ട്രാന്‍സ് വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്നാണ് ഫ്രാന്‍സിസ് മാർപ്പാപ്പ ആവശ്യപ്പെട്ടത്. ട്രാന്‍സ് വ്യക്തി അവർ ഹോർമോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവർക്ക് മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്നുമാണ് മാർപ്പാപ്പ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല. മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിയായ ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാർപ്പാപ്പയുടെ മറുപടി. പ്രായപൂർത്തിയായ ട്രാന്‍സ് വ്യക്തികൾക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി.

 

Back to top button
error: