CrimeNEWS

ആദായ നികുതി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ്! ഇതുവരെ കണ്ടെത്തിയത് 290 കോടി രൂപ, എണ്ണിത്തീര്‍ന്നില്ല… ഇനിയും കണ്ടെടുക്കാനുണ്ടെന്ന്, റൈഡ് ഇന്നും തുടരുന്നു

ദില്ലി: ഇന്ത്യൻ ആദായ നികുതി വകുപ്പിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മദ്യ വ്യവസായവുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ മൂന്ന് സംസ്ഥാനങ്ങളിൽ നടത്തിയ റെയിഡുകളിൽ ഇതുവരെ കണ്ടെത്തിയത് 290 കോടി രൂപ. എന്നാൽ, ഇനിയും പണം കണ്ടെത്താനുണ്ടെന്നും പണം ഒളിപ്പിച്ചിട്ടുള്ള രഹസ്യ സ്ഥലത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഓഡീഷ ആസ്ഥാനമാക്കിയ ഡിസ്റ്റിലറികളുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്.

Signature-ad

മൂന്ന് സ്ഥലങ്ങളിലായി ഏഴ് മുറികളും ഒമ്പത് ലോക്കറുകളും ഇനിയും പരിശോധിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നത്. പരിശോധനകളിൽ അലമാരകളിലും മറ്റ് ഫർണിച്ചറുകളിലും അടുക്കിവച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഇനിയും പണവും ആഭരണങ്ങളും കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചെന്നും നികുതി വകുപ്പ് പറയുന്നു. അതേസമയം റൈഡ് ഇന്നും തുടരുകയാണ്. ബൗദ് ഡിസ്റ്റിലറിയിലും അവരുമായി ബന്ധപ്പെട്ട ഓഫീസുകളിലുമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ, ഇൻകം ടാക്സ് പിടിച്ചെടുത്ത ഷെൽഫുകളിലും ബാഗുകളിലും അടുക്കി വച്ച നിലയിലുള്ള കോടിക്കണക്കിന് രൂപയുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചു.

ബൗദ് ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട ബാൽ ദേവ് സാഹു ഇൻഫ്രയിലും അവരുടെ അരി മില്ലുകളിലും പരിശോധന തുടരുകയാണ്. ഇതുമായി ബന്ധപ്പട്ട് കോൺഗ്രസ് എംപി ധീരജ് കുമാർ സാഹുവിൻറെ ജാർഖണ്ഡിലെ ഓഫീസുകളിൽ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ഒരു ഓഡീഷ വനിതാ മന്ത്രി, റെയ്ഡിൽ ഉൾപ്പെട്ട മദ്യ വ്യവസായിയുമായി വേദി പങ്കിടുന്ന ചിത്രം ബിജെപി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. പിന്നാലെ ഇത്തരം നികുതി വെട്ടിപ്പുകാർക്ക് പ്രാദേശിക നേതാക്കളുടെയും സംസ്ഥാന സർക്കാറിൻറെയും പിന്തുണയുണ്ടെന്നും ബിജെപി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: