IndiaNEWS

എസ്.ഐയുടെ തോക്കില്‍നിന്ന് വെടിയേറ്റ് യുവതിക്ക് ഗുരുതര പരുക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

       എസ് ഐയുടെ തോക്കില്‍നിന്ന്  വെടിയേറ്റ് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ അലീഗഢ് പൊലീസ് സ്റ്റേഷനിലാണ് ദാരുണ സംഭവം നടന്നത്. തലക്ക് വെടിയേറ്റ യുവതി ഗുരുതരമായ പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. അബദ്ധത്തില്‍ സംഭിച്ചതാണ് എന്ന് ഔദ്യോഗിക വിശദീകരണം. വെടിയേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാസ്‌പോര്‍ട് വെരിഫികേഷനു വേണ്ടിയാണ് യുവതി യുവാവിനൊപ്പം അലീഗഢ് കൊത്വാലി നഗറിലെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാകിങ് നെറ്റ് വര്‍ക് ഓഫിസിലെത്തിയത്. ഇരുവരും സ്റ്റേഷനുള്ളില്‍ ഇരിക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ തോക്ക് എസ് ഐ മനോജ് ശര്‍മക്ക് കൈമാറുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. ഇതിനിടെ എസ് ഐ തോക്ക് ലോഡ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ എസ് ഐ ശര്‍മ ഓടിരക്ഷപ്പെട്ടു.

തൊട്ടു മുന്നിലുണ്ടായിരുന്ന യുവതിയുടെ തലയിലാണ് ബുള്ളറ്റ് പതിച്ചത്. ഉടന്‍ തന്നെ യുവതിയെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

കുറ്റാരോപിതനായ ഇന്‍സ്പെക്ടറെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു.  ആവശ്യമായ മറ്റെല്ലാ നിയമ നടപടികളും സജീവമായി തുടരുന്നുണ്ട്. ആകസ്മികമായ വെടിവയ്പ്പിന് പിന്നിലെ കാരണം നിലവില്‍ അജ്ഞാതമാണ്. അലിഗഢ് എസ്.പി കലാനിധി നൈതാനി പറയുന്നത്, വെടിയേറ്റ യുവതിക്ക് മികച്ച വൈദ്യസഹായം ലഭിക്കുന്നു  എന്ന കാര്യത്തിൽ ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ട്  എന്നാണ്.

Back to top button
error: