IndiaNEWS

കളിയാക്കിയതിന് 16 കാരന്‍ ബാലൻ 8 വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു, മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ ഒളിപ്പിച്ച് പിതാവ്

       തന്നെ കളിയാക്കിയ എട്ടുവയസുകാരിയെ 16കാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് നടുക്കുന്ന ഈ സംഭവം  അരങ്ങേറിയത്. സംഭവത്തില്‍ പ്രതിയായ ബാലനെയും മൃതദേഹം ചാക്കില്‍കെട്ടി ഒളിപ്പിച്ച പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവീട്ടില്‍ നിന്നാണ് 16കാരനെ പിടികൂടിയത്.

ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഐസ്‌ക്രീം വാങ്ങാനായി വീട്ടില്‍ നിന്ന് പുറത്തുപോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

രണ്ട് ദിവസത്തിന് ശേഷം അടുത്ത വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ബെല്‍റ്റുകൊണ്ട് കാലുകള്‍ കെട്ടിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. വീടിന് പുറത്തുനിന്ന് പെണ്‍കുട്ടിയുടെ ചെരിപ്പും കണ്ടെത്തി.

തുടര്‍ന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മൃതദേഹം കണ്ടെത്തിയ വീട്ടിലെ ആണ്‍കുട്ടിയെയും കാണാനില്ലെന്ന് മനസിലാക്കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 16-കാരന്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

മകന്‍ ചെയ്ത കൊലപാതകത്തേക്കുറിച്ച് അറിഞ്ഞശേഷം പിതാവാണ് കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റിയത്. പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ മകനാണ് കൊല നടത്തിയതെന്ന് സമ്മതിച്ചു. തുടര്‍ന്ന് ജാല്‍നാ ജില്ലയിലെ ബന്ധുവീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തന്നെ നിരന്തരം കളിയാക്കുന്നതിലൂടെ പെണ്‍കുട്ടി തനിക്ക് ശല്യമായി മാറിയെന്നും അവളെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ കൊലപാതകം നടത്തിയതെന്നും ആണ്‍കുട്ടി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

സംഭവം നടന്ന ദിവസം രാത്രി പെണ്‍കുട്ടി ഒറ്റയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ അവളെ ബലം പ്രയോഗിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നും പ്രതി പറഞ്ഞു. പിന്നീട് എന്ത് ചെയ്യണമെന്ന് അറിയാതെ മൃതദേഹം രണ്ട് ദിവസം വീട്ടിലൊരിടത്ത് ഒളിപ്പിച്ചു.

പിന്നീടാണ് പിതാവ് വിവരം അറിയുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി വീട്ടില്‍ ഉപയോഗിക്കാതിരുന്ന മുറിയില്‍ ഒളിപ്പിക്കുകയായിരുന്നു.

Back to top button
error: