KeralaNEWS

‘ക്ഷണിച്ചു വരുത്തി അപമാനിച്ചു,’ ഫാറൂഖ് കോളജിൽ നിന്നു താൻ  നേരിട്ട അപമാനത്തെക്കുറിച്ച്  സംവിധായകൻ ജിയോ ബേബി

     തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണം പറഞ്ഞ്  താന്‍ ഉദ്ഘാടകനായ പരിപാടി ഫാറൂഖ് കോളജ്  മാറ്റിവച്ചെന്ന് സംവിധായകന്‍ ജിയോ ബേബി. പരിപാടിക്കായി കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി മാറ്റിവച്ചത് അറിഞ്ഞതെന്നും ജിയോ ബേബി പറഞ്ഞു.

ഫാറൂഖ് കോളജില്‍ 5-ാം തീയതി സിനിമാ സംബന്ധമായ ഒരു സെമിനാറില്‍ ഉദ്ഘാടകനായാണ് തന്നെ ക്ഷണിച്ചത്. കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി മാറ്റിയതായി അറിയിച്ചത്. എന്താണ് കാരണമെന്ന് ചോദിച്ച് പ്രിന്‍സിപ്പലിന്  മെസേജ് അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. അതിനിടെയാണ് കോളജ് യൂണിയന്റെ പേരിലുള്ള ഒരു കത്ത് തനിക്ക് ഫോര്‍വേഡ് ചെയ്തുകിട്ടി.

‘ഫാറുഖ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന സെമിനാറുമായി ബന്ധപ്പെട്ട് എത്തുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ട് ഉദ്ഘാടകനുമായി സഹകരിക്കുന്നില്ല’ എന്നാണ് ആ കത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ കോളജ് മാനേജ്‌മെന്റ് നിലപാട് അറിയാന്‍ തനിക്ക് താത്പര്യമുണ്ട്. ഈ പരിപാടിക്കായി ഒരു ദിവസം യാത്ര ചെയ്താണ് താന്‍ കോഴിക്കോട് എത്തിയത്. അതിനെക്കാള്‍ ഉപരി, താന്‍ അപമാനിതനായി. ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നാളെ ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാവരുതെന്നും ജിയോ ബേബി പറഞ്ഞു.

അതേസമയം, ജിയോ ബേബിക്കെതിരായ കോളജ് നടപടിക്കെതിരെ നടി മാലാ പാര്‍വതി രംഗത്തെത്തി. മലയാള സിനിമയെ  പ്രശസ്തിയിലേയ്ക്കുയര്‍ത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്. ഇതില്‍ ഏത് ധാര്‍മിക മൂല്യത്തെയാണ് ഫാറുഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നതെന്ന് മാലപാര്‍വതി ചോദിച്ചു

പോസ്റ്റിന്റെ പൂര്‍ണരുപം:

“അരിക് വല്‍കരിക്കപ്പെടുന്നവർക്കും സാധാരണക്കാർക്കും ഒപ്പമാണ് ജിയോ ബേബി എന്ന ചലച്ചിത്ര സംവിധായകന്‍.
മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍, അത് ആര്‍ക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.
നീതിയും, സമത്വവും, മനുഷ്യത്വവുമാണ് ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാര്‍മ്മിക മൂല്യങ്ങള്‍.
മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയര്‍ത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്.
ഇതില്‍ ഏത് ധാര്‍മിക മൂല്യത്തെയാണ് ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്.
സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ?
ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.”

Back to top button
error: