IndiaNEWS

തെലങ്കാനയിലെ ‘കിംഗ് മേക്കര്‍’; കെസിആറിനെ മലര്‍ത്തിയടിച്ച് തേരോട്ടം

ഹൈദരാബാദ്: തെലങ്കാനയില്‍ ഒന്നുമില്ലായ്മയില്‍ നിന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. തെരഞ്ഞെടുപ്പ് വിജയത്തോടെ തെലങ്കാനയില്‍ കിംഗ് മേക്കറായി ഉയര്‍ന്നിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റായ എ രേവന്ത് റെഡ്ഡി. കര്‍ണാടക കോണ്‍ഗ്രസിനെ സംബന്ധിച്ച് ഡികെ ശിവകുമാര്‍ എന്താണോ, അതു തന്നെയാണ് തെലങ്കാന കോണ്‍ഗ്രസിന് രേവന്ത് റെഡ്ഡി.

തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. 119 സീറ്റില്‍ 65 ഇടത്താണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 2014-ല്‍ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും മൃഗീയഭൂരിപക്ഷം നേടിയാണ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലേറിയത്.

Signature-ad

പിന്നീട് ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഭാരതീയ രാഷ്ട്ര സമിതി’ എന്ന് പാര്‍ട്ടിയുടെ പേര് കെസിആര്‍ മാറ്റുകയായിരുന്നു. രണ്ടു മണ്ഡലങ്ങളിലാണ് രേവന്ത് റെഡ്ഡി ജനവിധി തേടുന്നത്. ബിആര്‍എസ് സിറ്റിങ് സീറ്റായ കോടങ്കലിലും, കെസിആര്‍ മത്സരിക്കുന്ന കാമറെഡ്ഡിയിലും. രണ്ടിടത്തും രേവന്ത് ലീഡ് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.

രക്തസാക്ഷികളുടെയും നാലു കോടിയിലധികം വരുന്ന ജനങ്ങളുടെയും സ്വപ്ന സാക്ഷാത്കാരത്തിനുള്ള സമയമാണ് ഇതെന്നാണ്, തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് രേവന്തിന്റെ ആദ്യ പ്രതികരണം. തെലങ്കാന സംസ്ഥാനമെന്ന ആവശ്യവുമായി ആത്മാഹുതി ചെയ്ത ശ്രീകാന്ത് ചാരിയെന്ന രക്തസാക്ഷിയെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചു.

 

Back to top button
error: