IndiaNEWS

ഉടുപ്പി കൂട്ടക്കൊലയിൽ ഉമ്മയേയും 3 കൂടപ്പിറപ്പുകളേയും  നഷ്‌ടമായ മുഹമ്മദ് അസദിന്  എസ്.ഐ ആയി നിയമനം നൽകും,  പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ശ്രമിക്കും: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

     ഉഡുപ്പി നജാറുവിലെ കൂട്ടക്കൊലയിൽ മാതാവും മൂന്ന് ഇളയ സഹോദരങ്ങളും നഷ്ടമായ മുഹമ്മദ് അസദിന് (25) സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമനം നൽകാൻ ശുപാർശ. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൽ അസീം കൊല നടന്ന വീട്ടിലെത്തി ഗൃഹനാഥൻ നൂർ മുഹമ്മദിനേയും മൂത്ത മകൻ മുഹമ്മദ് അസദിനെയും സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷന്റെ ശുപാർശ കത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറുന്നതോടെ നിയമന നടപടി ഉണ്ടാവും.

പൊലീസ് സർവീസിൽ കയറുന്നതോടെ അസദിന് മികച്ച പരിശീലനം പ്രത്യേകം ലഭ്യമാക്കാൻ കമ്മീഷൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സൂപ്രണ്ടോ അതിനപ്പുറമോ അസദിന്റെ സേവനം എത്തിക്കാനുതകുന്നതാവും കമ്മീഷന്റെ സഹകരണം. ഈ കൂട്ടക്കൊല അപൂർവങ്ങളിൽ അപൂർവമായ ക്രൂരതയാണ്. ഒരു ദാക്ഷിണ്യവും ഇല്ലാതെ നാല് മനുഷ്യരുടെ ജീവനെടുത്ത കൊലയാളി ദയ അർഹിക്കുന്നേയില്ല.

പ്രതിക്ക് വധശിക്ഷ തന്നെ വിധിക്കാൻ കഴിയും വിധം കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോവും. ഉഡുപ്പി ജില്ല പൊലീസ് നല്ല രീതിയിൽ അന്വേഷണം നടത്തുന്നതിനാൽ മറ്റു ഏജൻസികൾക്ക് കൈമാറേണ്ട ആവശ്യം ഇല്ല.

അതേസമയം അന്വേഷണത്തിന് മംഗ്ളുറു മേഖല ഐജി മേൽനോട്ടം വഹിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകം സാമുദായികവത്കരിക്കാൻ ആഗ്രഹിക്കുന്നവരെ നിരാശരാക്കി ജനങ്ങൾ കാത്തുപോരുന്ന ഒരുമയും സഹകരണവും ഏറെ ശ്ലാഘനീയമാണെന്നും അബ്ദുൽ അസീം കൂട്ടിച്ചേർത്തു.

നവംബർ 12 ന് രാവിലെ 8.30 നാണ് നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാൻ (23), എയർഇൻഡ്യയിലെ എയർഹോസ്റ്റസ്  അയ്നാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെട്ടത്. കൂട്ടക്കൊല നടത്തിയ പ്രതിയും എയർ ഇൻഡ്യയിൽ കാബിൻ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗുലെയെ (39) നവംബർ 15 ന് ബെൽഗാമിലെ കുടച്ചിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

സംഭവം നടക്കുമ്പോൾ അസദ് ബെംഗ്ളൂറിൽ ജോലി സ്ഥലത്തും പിതാവ് നൂർ മുഹമ്മദ് സൗദി അറേബ്യയിലുമായിരുന്നു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ നൂർ മുഹമ്മദിന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ അരുൺകുമാറും കുടുംബാംഗങ്ങളും ചേർന്ന് സാന്ത്വനം പകർന്നു.

Back to top button
error: