KeralaNEWS

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ മലപ്പുറത്ത് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം; മണ്ഡലം പ്രസിഡന്‍റിന് പരിക്ക്

വണ്ടൂർ: മലപ്പുറം വണ്ടൂർ താഴെ ചെട്ടിയാറയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം. മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തലക്ക് പരിക്കേറ്റ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപി സിറാജിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഡിവൈഎഫ് ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

മലപ്പുറം പാണ്ടിക്കാട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പെരിന്തല്‍മണ്ണയിലെ നവകേരളാ സദസ്സിലേക്ക് പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു കരിങ്കൊടി വീശിയത്. കരിങ്കൊടി കാണിച്ചവരെ നേരിടുന്നതിനിടെ അകമ്പടി വാഹനത്തില്‍ നിന്നും തെറിച്ചു വീണ ലാത്തിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തിയിരുന്നു.

പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അതിവേഗത്തിലെത്തിയ അകമ്പടി വാഹനത്തിലെ ഉദ്യോഗസ്ഥരുടെ ലാത്തി തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. തുടര്‍ന്നാണ് ഈ ലാത്തിയുമായി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പെരിന്തൽമണ്ണയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകരാണ് മുഖ്യമന്ത്രി സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടി വീശിയത്.

Back to top button
error: