KeralaNEWS

നവ കേരള സദസിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ് നടത്തുന്നു: കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

    മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസിന്റെ പേരില്‍ ഉദ്യോഗസ്ഥരും ഭരണകക്ഷി ജനപ്രതിനിധികളും ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ് നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നവ കേരള സദസിന്റെ സുവനീറിനെന്ന പേരില്‍ വ്യാപകമായി പണപ്പിരിവ് നടത്തുകയാണ്. ഇടതുപക്ഷ എം.എല്‍.എമാർ മാത്രമല്ല എ ഡി എം തൊട്ട് താഴോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം വ്യാപാരികളേയും സംരംഭകരേയും ചെറുകിട വ്യവസായികളെയുമൊക്കെ പണത്തിനായി ഭീഷണിപ്പെടുത്തുകയാണ്.

ഏറ്റവും ചുരുങ്ങിയത് അരലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നും ആവശ്യപ്പെടുന്നത്. പിരിവ് തന്നില്ലെങ്കില്‍ അതിലും വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. നവ കേരള സദസിനും അനുബന്ധ പരിപാടികള്‍ക്കുമായി ചെലവഴിക്കുന്നത് കോടികളാണ്. വലിയ തോതിലുള്ള സാമ്പത്തിക തിരിമറി നവ കേരള സദസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

Signature-ad

നവ കേരള സദസിന്റെ അനുബന്ധ പരിപാടികള്‍ പലതും സൗജന്യമായാണ് കലാകാരന്മാരെ കൊണ്ട് അവതരിപ്പിക്കുന്നത്. എന്നാല്‍ പിരിച്ചെടുക്കുന്ന തുകയുടെ കണക്കോ പരിപാടിയുടെ ബഡ്ജറ്റോ ഒന്നും കൃത്യമായി വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള വ്യാപാരികളെയും വ്യവസായികളേയും നവ കേരള സദസിന്റെ പേരില്‍ ഞെക്കിപ്പിഴിയുകയാണ് സംഘാടകര്‍.

പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും പോലും പലയിടങ്ങളിലും നവ കേരള സദസിനായി പണപ്പിരിവ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. രസീതു പോലും നല്‍കാതെയാണ് പലയിടത്തും ഗുണ്ടാപ്പിരിവ് പോലെ ഉദ്യോഗസ്ഥരുടെ നവ കേരള പിരിവ്. നവ കേരള സദസിന്റെ മറവില്‍ സി.പി.എം പാര്‍ട്ടി പണ പിരിവു നടത്തുകയാണോയെന്ന സംശയം ബലപ്പെടുകയാണ്. ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി കോടികളുടെ പണപ്പിരിവാണ് നവ കേരള സദസിന്റെ മറവില്‍ നടക്കുന്നതെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

Back to top button
error: