![](https://newsthen.com/wp-content/uploads/2023/11/Mukkam-petrol-pump-theft.jpg)
കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ മുളക് പൊടിയെറിഞ്ഞ് കവർച്ച നടത്തിയത് അന്തർ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്. സമാന രീതിയിൽ തമിഴ്നാട്ടിലെ മേട്ടുപാളയത്തും കവർച്ച നടന്നിട്ടുണ്ട്. ഈ സംഭവം കൂടി പരിശോധിച്ചാണ് മുക്കം പൊലീസ് കേസ് അന്വേഷിക്കുന്നത്. മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാക്കൾ ആണെന്ന അനുമാനത്തിലാണ് പൊലീസ്.
പെട്രോളടിക്കാനെന്ന വ്യാജേന കാറിൽ എത്തിയവരായിരുന്നു കവർച്ച നടത്തിയത്. പെട്രോളടിച്ച് പണം വാങ്ങാനുളള ശ്രമത്തിനിടെ ജീവനക്കാരൻ സുരേഷ് ബാബുവിൻറെ മുഖത്തേക്ക് ഒരാൾ മുളക് പൊടിയെറിഞ്ഞു. നിമിഷങ്ങൾക്കകം മറ്റൊരാൾ ഉടുത്തമുണ്ടുരിഞ്ഞ് സുരേഷ്ബാബുവിനെ വരിഞ്ഞുമുറുക്കി പണം കവർന്നു. ഉറക്കത്തിലായിരുന്ന മറ്റൊരു ജീവനക്കാരനെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
പ്രതികൾ കവർച്ചക്കായി ഉപയോഗിച്ചത് തമിഴ്നാട് രജിസ്ട്രേഷൻ ഓൾട്ടോ കാറാണ്. മേട്ടുപാളയത്ത് അടുത്തിടെ പെട്രോൾ പമ്പിൽ സമാന രീതിയിൽ മോഷണവും നടന്നിട്ടുണ്ട്. അവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും മാങ്ങാപൊയിലിലെ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിൻറെ കൈവശമുണ്ട്. ഇത് രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടിടത്തും കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് മുക്കം പൊലീസ്.
പെട്രോൾ പമ്പുകളിൽ തുടർച്ചയായി മോഷണം നടക്കുന്നതിനെതിരെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നാണ് പ്രധാന ആവശ്യം. പ്രെട്രോൾ പമ്പകളിലെ സുരക്ഷ കൂട്ടാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പ്രെട്രോളിയം ട്രേഡേഴ്സ് ഡിജിപിക്ക് പരാതി നൽകി. പമ്പുകളിൽ പൊലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. മതിയായ സംരക്ഷണം ഇല്ലെങ്കിൽ രാത്രികാലത്ത് പമ്പകളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വരുമെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്.