CrimeNEWS

മരത്തില്‍നിന്നു വീണു പരിക്കേറ്റെന്നു മൊഴി; വയോധികന്റെ മരണത്തില്‍ ഒപ്പം താമസിച്ച സ്ത്രീയുടെ മകന്‍ അറസ്റ്റില്‍

ആലപ്പുഴ: അസ്വാഭാവിക മരണമെന്ന് ബന്ധുക്കള്‍ കരുതിയ വയോധികന്റെ മരണം കൊലപാതകമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നവംബര്‍ ഒന്നിന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ച തെക്കേക്കര പറങ്ങോടി കോളനിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്‌കരന്റെ (74) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

വയോധികനൊപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മകന്‍ മന്‍ദീപ് (രാജ-24) ആണ് അറസ്റ്റിലായത്. ഭാസ്‌കരന്‍ സ്തീക്കൊപ്പം താമസിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. ഒക്ടോബര്‍ 15-ന് ഇവരുടെ വീട്ടില്‍ മന്‍ദീപ് ഭാസ്‌കരനെ ക്രൂരമായി മര്‍ദിച്ചതായും തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

Signature-ad

തുടര്‍ന്നാണ് ഭാസ്‌കരനെ ആശുപത്രിയിലെത്തിച്ചത്. മരത്തില്‍നിന്നു വീണ് പരിക്കേറ്റെന്നു പറഞ്ഞാണ് ഒക്ടോബര്‍ 16 -ന് ഭാസ്‌കരനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഭാസ്‌കരന്റെ മരണശേഷം സ്ത്രീ നല്‍കിയ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

അന്വേഷണത്തില്‍ ഭാസ്‌കരന് പരിക്കേറ്റത് മരത്തില്‍നിന്നു വീണ് അല്ലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ട് വിവരം ചോദിച്ചറിയുകയും ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ചെയ്തതോടെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

 

Back to top button
error: