KeralaNEWS

എഐ ക്യാമറയെ കൊഞ്ഞനം കുത്തിയതിന് പിഴ ബൈക്ക് വിലയേക്കാൾ കൂടുതൽ! കണ്ണൂരിൽ യുവാവിന് കിട്ടിയത് എട്ടി​ന്റെ പണി

കണ്ണൂർ: എഐ ക്യാമറയെ കൂസാതെ ബൈക്കിൽ പലതവണയായി നിയമലംഘനം, ഒപ്പം കാമറയെ നോക്കി കൊഞ്ഞനം കുത്തൽ. യുവാവ് പിഴയായി അടക്കേണ്ടത് ബൈക്കിന്റെ വിലയേക്കാൾ വലിയ തുക.മൂന്ന് മാസത്തനിടെ മൂന്ന് മാസത്തിനിടെ നൂറ്റിയൻപതിലധികം തവണ നിയമലംഘനം നടത്തിയതിന് കണ്ണൂരിലെ യുവാവിന് പിഴയിട്ടത്ത 86,500 രൂപയാണ്. കണ്ണൂർ പഴയങ്ങാടിയിലെ ക്യാമറയിലാണ് യുവാവിന് പിടിവീണത്. പലതവണയായി നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് മൊബൈലിൽ ലഭിച്ചിട്ടും യുവാവ് ഇതൊന്നും കാര്യമാക്കാതെ മുങ്ങി നടന്നു. ഇതോടൊപ്പം പലതവണയായി നിയമലംഘനം തുടരുകയും ചെയ്തു. പിഴയടക്കാത്തതിനെതുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നേരിട്ടെത്തിയാണ് യുവാവിനെതിരെ നടപടിയെടുത്തത്.

നിയമലംഘനം തുടർന്നതിന് യുവാവിൻറെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ടാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ 25കാരനാണ് പലതവണയായി നിയമലംഘനം നടത്തിയതെന്ന് കണ്ണൂർ എൻഫോഴ്സ്മെൻറ് ആർടിഒ എസി ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കിൽ യാത്ര ചെയ്തതിനും പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാത്തതിനുമാണ് കൂടുതലായും യുവാവിന് പിഴ ലഭിച്ചത്. ഇത്തരത്തിൽ മൂന്നു മാസത്തനിടെ 150ലധികം തവണയാണ് പഴയങ്ങാടിയിലെ എഐ ക്യാമറയിൽ യുവാവ് കുടുങ്ങിയത്. നോട്ടീസ് വന്നിട്ടും പിഴയടച്ചില്ലെന്ന് മാത്രമല്ല അതേ ക്യാമറക്ക് മുന്നിൽ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇത്രയധികം നോട്ടീസ് ലഭിച്ചിട്ടും പിഴയടക്കാത്തതിൻറെ കാരണം തേടിയാണ് ഉദ്യോഗസ്ഥർ യുവാവിനെ തേടി വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ വീട്ടിൽനിന്ന് യുവാവ് മുങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 150ലധികം നിയമലംഘനങ്ങളിലായാണ് 86,500 രൂപ യുവാവിന് പിഴയായി അടക്കേണ്ട സാഹചര്യമുണ്ടായത്. ബൈക്കിൽ നിയമലംഘനം നടത്തിയതിന് ഒരു ബൈക്കിൻറെ വില തന്നെ നൽകേണ്ട അവസ്ഥയിലാണ് യുവാവെന്നും നോട്ടീസ് ലഭിച്ചാൽ പിഴ അടയ്ക്കണമെന്നും നിയമലംഘനം ആവർത്തിക്കരുതെന്നും എല്ലാവർക്കും മുന്നറിയിപ്പാണ് ഈ സംഭവമമെന്നും എസി ഷീബ പറഞ്ഞു. ഒന്നര ലക്ഷത്തോളം വിലവരുന്ന യുവാവിൻറെ 2019 മോഡൽ ബൈക്ക് വിറ്റാൽ പോലും പിഴ അടക്കാൻ കഴിയില്ലെന്ന സങ്കടമാണ് ഉദ്യോഗസ്ഥരുടെ മുന്നിലകപ്പെട്ട യുവാവ് സങ്കടത്തോടെ പറഞ്ഞതെന്നും പിഴ അടക്കാതെ മറ്റു മാർഗങ്ങളില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Back to top button
error: