IndiaNEWS

ദത്തുപുത്രന്റെ ഭാര്യയെ അമ്മായിയമ്മ ഫ്രിഡ്ജില്‍ തൊടാന്‍ സമ്മതിച്ചില്ല. പരിഹസിക്കുന്നു. കളിയാക്കി ചിരിക്കുന്നു, പരാതിയുമായി യുവതി: നിസ്സാര വഴക്കുകൾ ക്രൂരതയല്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേസ് റദ്ദാക്കി

  വളര്‍ത്തുപുത്രന്റെ ഭാര്യയെ ശല്യപ്പെടുത്തി എന്നാരോപിച്ച് പ്രായമായ അച്ഛനമ്മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. നിസാര വഴക്കുകള്‍ ക്രൂരതയല്ലെന്നും കോടതി പറഞ്ഞു.

കേസിന്റെ അന്വേഷണം നടത്തിയ രീതിയിലും ആരോപണ വിധേയരെ കൊടും കുറ്റവാളികളായി കണക്കാക്കിയതിനും കോടതി പൊലീസിനെ കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ അനുജ പ്രഭുദേശായി, എന്‍ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ആരോപണവിധേയരുടെ ബാങ്ക് അക്കൗണ്ടുകളും എഫ്ഡികളും മരവിപ്പിച്ച് കൊടും കുറ്റവാളികളെ പോലെയാണ് പൊലീസ് കേസ് അന്വേഷണം നടത്തിയതെന്നും ഇത്തരം പ്രവര്‍ത്തികള്‍ ഏകപക്ഷീയമാണെന്നും കോടതി പറഞ്ഞു.

ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം തന്നെ തകര്‍ത്തുകൊണ്ട് നിലനില്‍പ്പിനും ഉപജീവനത്തിനുമായി അവരുടെ ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങാനും യാചിക്കാനും ഈ പ്രവൃത്തികള്‍ ഇടയാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പൊലീസ് അത് കണക്കിലെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരി ദമ്പതികളുടെ ദത്തുപുത്രനെ 2018ലാണ് വിവാഹം കഴിച്ചത്. അമ്മായിയമ്മയുടെ കൂടെ ഒരു മാസത്തെ താമസത്തിനിടയില്‍ അവര്‍ തന്നെ നിരന്തരം പരിഹസിച്ചു,  കളിയാക്കി ചിരിച്ചു, ഫ്രിഡ്ജില്‍ തൊടാന്‍ അനുവദിച്ചില്ല,
ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞാണ്  യുവതി പരാതി നല്‍കിയത്. പിന്നീട് ഭര്‍ത്താവിനൊപ്പം താമസിക്കാനായി ദുബായിലേക്ക് പോയെന്നും എന്നാല്‍ ഇയാളുടെ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയെന്നും പരാതിക്കാരി പറഞ്ഞു.

എന്നിരുന്നാലും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് പ്രകാരമുള്ള പീഡന കുറ്റം നിലനില്‍ക്കണമെങ്കില്‍ ഈ കാരണങ്ങള്‍ മതിയാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.  ചെറിയ വഴക്കുകള്‍ ക്രൂരതയോ പീഡനമോ ആയി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Back to top button
error: