IndiaNEWS

വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗ രതിയും കുറ്റകരമാക്കണം, പാര്‍ലമെന്റ് സമിതി കരട്റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു

    വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന് പാര്‍ലമെന്റ് സമിതിയുടെ കരട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഉഭയസമ്മതമില്ലാതെയുള്ള സ്വവര്‍ഗ രതിയും കുറ്റകരണമാക്കണമെന്ന് കരട് റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.

വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് ഈയടുത്താണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിനെ മറികടക്കുന്ന രീതിയിലാണ് പാര്‍ലമെന്ററി കാര്യസമിതിയുടെ പുതിയ നീക്കം. ഭാരതീയ ശിക്ഷാ നിയമം പാര്‍ലമെന്ററി സമിതി യോഗത്തില്‍ പരിശോധിച്ചപ്പോള്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377ാം വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്ന ശുപാര്‍ശയാണ് കേന്ദ്രത്തിന് കൈമാറാന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്.

ഐ.പി.സി, സി.ആര്‍.പി.സി എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നാളെ (ഒക്ടോബര്‍ 27) യോഗം ചേരും.

Back to top button
error: