IndiaNEWS

ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങൾക്ക് തയ്യാറെടുക്കണം; അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്ന തിയതി പ്രഖ്യാപിച്ച് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്

മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മോഹൻ ഭഗവത് പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭാ​ഗവത്.

ജി 20 ഇന്ത്യയിൽ നടത്താൻ കഴിഞ്ഞത് നേട്ടമാണ്. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടതാണ്. ക്ഷേത്രങ്ങളിൽ അടക്കം ഏതെങ്കിലും തരത്തിലുള്ള വിവേചനം ബാക്കിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ചിന്തിച്ചു വോട്ട് ചെയ്യണം. ആരാണ് നല്ല കാര്യങ്ങൾ ചെയ്യുന്നതെന്ന് ആലോചിച്ച് വോട്ട് ചെയ്യണം. ദീർഘനാളത്തെ അനുഭവം ജനങ്ങൾക്ക് മുന്നിൽ ഉണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. ചന്ദ്രയാനേയും ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടവും മോഹൻ ഭഗവത് പ്രശംസിച്ചു. ചടങ്ങിൽ ഗായകൻ ശങ്കർ മഹാദേവൻ മുഖ്യാതിഥിയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ്, നിതിൻ ഗഡ്കരി തുടങ്ങിയവരും പങ്കെടുത്തു.

Signature-ad

2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ജനുവരി 14 മുതൽ പ്രതിഷ്ഠ പൂജകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ നിർമ്മാണ ജോലികൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു. വിഗ്രഹ പ്രതിഷ്ഠയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തും. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി 5 ദിവസം അയോധ്യയിൽ തങ്ങുകയും ചെയ്യും. ജനുവരി 20 മുതൽ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുക. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: