KeralaNEWS

അഞ്ച് വർഷം കഴിഞ്ഞിട്ടും ശമ്പള വർധനവില്ലാതെ സ്വകാര്യ ആശുപത്രി ജീവനക്കാർ

പത്തനംതിട്ട: കോടതി ഉത്തരവും സർക്കാർ പ്രഖ്യാപനവും ഉണ്ടായിട്ടും ഇനിയും  ശമ്പള വർധനവില്ലാതെ സ്വകാര്യ ആശുപത്രി ജീവനക്കാർ.
2018-ല്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ കുറഞ്ഞകൂലി നിശ്ചയിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും പല ആശുപത്രികളും ഇപ്പോഴും ജീവനക്കാര്‍ക്ക് അതനുസരിച്ച്‌ വേതനം നല്‍കുന്നില്ല.

2018-ലെ വിജ്ഞാപന പ്രകാരം ഓഫീസ്-പൊതുവിഭാഗം, നഴ്സിങ്, പാരാമെഡിക്കല്‍ ഇങ്ങനെ ജീവനക്കാരെ ഗ്രൂപ്പ് തിരിച്ചാണ് വേതനം നിശ്ചയിച്ചിരുന്നത്. ആശുപത്രികളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ ജീവനക്കാര്‍ക്ക് നിശ്ചിത ശതമാനം അധിക അലവൻസും പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഒന്നും നടന്നില്ല.ശമ്പള വർധനവിനായി സമരം നടത്തിയ നഴ്സുമാരെ പോലീസ് തല്ലിച്ചതച്ച സംഭവുമുണ്ടായി.

Signature-ad

സുപ്രീം കോടതി ഉത്തരവ് പ്രകാരം ന്യായമായ ശമ്പളത്തിനു വേണ്ടി സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന നഴ്സുമാരെ ചേർത്തല കെവിഎം ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിൽ കയറിയാണ് അന്ന് പൊലീസ് തല്ലിച്ചതച്ചത്.സമരം നടത്തിയ നഴ്സുമാരെ പിരിച്ചുവിട്ടുകൊണ്ടുള്ള പകപോക്കലും കേരളത്തിൽ പലയിടത്തും നടന്നു.നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സർക്കാർ വിജ്ഞാപനത്തിനെതിരെ സ്റ്റേ വാങ്ങിയ ഹീനകരമായ നടപടി പോലും അന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നും ഉണ്ടായി.

 ആതുരസേവനരംഗത്ത് ഇന്ന് ലോകമെങ്ങും മലയാളികളുടെ സാന്നിധ്യമുണ്ട്.കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര തലത്തിൽപ്പോലും ചർച്ച ചെയ്യപ്പെട്ട ഒരു കാര്യവുമാണ്.ആരോഗ്യസംവിധാനം എന്നു പറയുമ്പോൾ തന്നെ അതിൽ ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ആരോഗ്യ മന്ത്രാലയം,ആരോഗ്യ മന്ത്രി,സെക്രട്ടറി,ജില്ലാ മെഡിക്കൽ ഓഫീസർമാർ,ഡോക്ടർമാർ, നഴ്സുമാർ,പാരാമെഡിക്കൽ ജീവനക്കാർ.. അങ്ങനെ തുടങ്ങി ഹൗസ്കീപ്പർമാരും ആംബുലൻസ് ഡ്രൈവറുമാരും വരെ ഇതിൽ ഉൾപ്പെടും.എങ്കിലും ഇവിടെ എടുത്തു പറയേണ്ട ഒരു കൂട്ടർ നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫുകളുമാണ്.

 ഡോക്ടർമാരൊടൊപ്പം ഇവരുടെ സേവനവും ആശുപത്രികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.പലപ്പോഴും ഇവർക്ക് ഡ്യൂട്ടിക്ക് സമയപരിധിയും ഉണ്ടാകാറില്ല.എന്നിട്ടും ഡോക്ടർമാർക്ക് കിട്ടുന്ന ബഹുമാനമോ ആദരവോ ഒന്നും  ഇവർക്ക് കിട്ടാറുമില്ല.അല്ലെങ്കിൽ അവരെ ഒരു രണ്ടാംകിട പൗരന്മാരായി മാത്രം  കണ്ടുവരുന്നു.രോഗം പകരാനും പടരാനുമുള്ള സാഹചര്യങ്ങൾ തീർത്തും ഇല്ലാതാക്കുന്നതിൽ ഒരു ഡോക്ടറോളം പങ്ക് മറ്റ് ജീവനക്കാർക്കും ഉണ്ടെന്ന കാര്യവും ഇവിടെ വിസ്മരിക്കപ്പെടുന്നു.ഒരു രോഗിയെ സുഖപ്പെടുത്തി വീട്ടിലേക്ക് അയക്കുന്നതിൽ ഡോക്ടറെക്കാൾ പങ്കുള്ളത് ഒരു കണക്കിന് നഴ്സിനുതന്നെയാണ്.പാരാമെഡിക്കൽ സ്റ്റാഫിന്റെ ടെക്നിക്കൽ വൈഭവമാണ് ഒരു രോഗിയുടെ രോഗം കണ്ടെത്തുന്നതിൽ പ്രധാനം.

സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ ഗവൺമെന്റ് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ വിവിധ നഴ്സിംഗ് സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സമരം നടന്നപ്പോഴായിരുന്നു ആശുപത്രി ഉടമകളുടെ പണക്കൊഴുപ്പിൽ പോലീസ് നഴ്സുമാരെ തല്ലിച്ചതച്ചത്.

 ലോകരാജ്യങ്ങൾക്കു മുന്നിൽ കേരളത്തിനൊരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത് ഇവിടുത്തെ മെഡിക്കൽ ജീവനക്കാരാണ്.ഒരുകണക്കിന് രാജ്യത്തിന്റെ അംബാസഡർമാർ തന്നെയായിരുന്നു അവർ.കേരളത്തിന്റെ ദുർബലമായ സമ്പത്ത് വ്യവസ്ഥയെ പലപ്പോഴും താങ്ങിനിർത്തിയതും ഇവർ വിദേശത്തുനിന്ന് അയക്കുന്ന പണമായിരുന്നു.പക്ഷെ അവർക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ വർഷങ്ങൾ നീണ്ട സമരം നടത്തേണ്ടി വന്നു.തുച്ഛമായ ശമ്പളത്തിൽ പത്തും പന്ത്രണ്ടും മണിക്കൂർ നീണ്ട ഡ്യൂട്ടി വർഷങ്ങളായി തങ്ങളുടെ കേസ് ഷീറ്റിൽ എഴുതി നിശബ്ദമായി കടന്നുപൊയ്ക്കൊണ്ടിരുന്നവരായിരുന്നു അവർ.എന്നാൽ വർദ്ധിച്ചു വരുന്ന ജീവിതച്ചിലവുകൾക്കിടയിൽ ഇനിയും പിടിച്ചു നിൽക്കാനാവില്ല എന്ന തിരിച്ചറിവിനൊടുവിൽ,അതും പലതവണത്തെ മുന്നറിയിപ്പിനു ശേഷം അവർ കോടതിയെ സമീപിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

കോടതി ഈ പ്രശ്നം ഗൗരവമായി തന്നെ ഉൾക്കൊള്ളുകയും പഠനം നടത്തി റിപ്പോർട്ട് നൽകാൻ വിവിധ കമ്മിഷനുകളെ നിയോഗിക്കുകയും ചെയ്തു.അങ്ങനെ അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന നിർദ്ദേശം കോടതി പുറപ്പെടുവിക്കുന്നത്.എന്നാൽ ഇത് നടപ്പിലാക്കാൻ ആശുപത്രി ഉടമകളും മാനേജ്മെന്റുകളും വിസ്സമതിക്കുകയും പ്രതികാര നടപടികൾ കൈക്കൊള്ളുകയും ചെയ്തതോടെയാണ് വിവിധ നഴ്സിംഗ് സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ സമരം അരങ്ങേറുന്നത്.

ഇത് കേരളത്തിലെ  മാത്രം പ്രശ്നമായിരുന്നില്ല.രാജ്യമൊട്ടാകെയുള്ള സ്വകാര്യ ആശുപത്രികളിലെ  സ്ഥിതിയും ഏതാണ്ട് ഇതുതന്നെയായിരുന്നു.പക്ഷെ രാജ്യത്ത് ഏറ്റവും കൂടുതൽ നഴ്സുമാരുള്ളത് കേരളത്തിൽ നിന്നായിരുന്നു എന്നതിനാൽ ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മലയാളി കുടുംബങ്ങളെ ആയിരുന്നു.എന്നിട്ടുംസംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നോ കേരളത്തിൽ നിന്നുള്ള കേന്ദ്രത്തിലെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ ഒക്കെ ഒരു അനുകൂല സ്വരമുണ്ടാകാൻ വർഷങ്ങൾ വേണ്ടി വന്നു എന്നു മാത്രം! ഇതിനിടയ്ക്ക് തങ്ങളുടെ അതിജീവനത്തിന്റെ ഭാഗമായി നഴ്സുമാർക്ക് എത്രയോ തവണ വീണ്ടും വീണ്ടും തെരുവിലിറങ്ങേണ്ടതായും വന്നു!!

രാജ്യത്തിന്റെ തന്നെ അംബാസഡർമാരായിരുന്നു ഇവർ.ഇവരായിരുന്നു തങ്ങളുടെ തൊഴിലിനോടുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയും കൊണ്ട് ഇന്ത്യക്ക് വിദേശരാജ്യങ്ങളിൽ ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തുകൊണ്ടിരുന്ന മാനവവിഭവശേഷിയും ഇതുതന്നെയായിരുന്നു.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഏതെല്ലാം തരത്തിലുള്ള വിപത്തുകൾ കേരളത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്.അല്ലെങ്കിൽ പകർച്ചവ്യാധികൾ..! അന്നെല്ലാം ഒരു ഭയവുമില്ലാതെ, അല്ലെങ്കിൽ തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമായി രാവും പകലുമെന്നില്ലാതെ രോഗികൾക്ക് കാവൽ ഇരുന്നവരും ഇതേ ജീവനക്കാരനായിരുന്നു.

 മണിക്കൂറുകൾ നീളുന്ന ശസ്ത്രക്രിയയിൽ ഡോക്ടർമാർക്കൊപ്പം അചഞ്ചലശ്രദ്ധയോടെ നിൽക്കുന്നവരാണ് നഴ്സുമാരും ഓ.റ്റി/ സി-ആം ടെക്നീഷ്യൻമാരും.അതുപോലെ രാപകൽ ഭേദമില്ലാതെയും സമയക്രമം തെറ്റാതെയും മരുന്നും ശുശ്രൂഷയും നൽകി,കൃത്യനിർവഹണവ്യഗ്രതയാൽ പലപ്പോഴും ഉണ്ണാതെയും ഉറങ്ങാതെയും രോഗികൾക്ക് കാവലിരിക്കുന്നവരും ഇവര് തന്നെയായിരുന്നു.ഇതിൽ പലരും ഇന്നും വളരെ തുച്ഛമായ ശമ്പളത്തിലാണ് ജോലിയെടുക്കുന്നത്.അതും പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ‘സേവനത്തിനു’ ശേഷവും!

മറക്കരുത്,അവർക്കും കുടുംബമുണ്ട്.കേരളത്തിൽ ഇന്നത്തെ അവരുടെ ഏറ്റവും വലിയ ശമ്പളം 12000 – 15000 മാത്രമാണ്.ഒരു ബംഗാളി പ്രതിദിനം 1000 രൂപ സമ്പാദിക്കുന്ന ഇടത്താണിതെന്നത് ഒട്ടും മറക്കരുത് !!

Back to top button
error: