KeralaNEWS

വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി ‘മെഡിറ്ററേനിയന്‍’ എത്തുന്നു

  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്ത് അദാനി ഗ്രൂപ്പ്. നിലവില്‍ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് എം എസ് സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ആഗോള ചരക്കു ഗതാഗതരംഗത്ത് വലിയ പങ്കുവഹിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ വരവ് വിഴിഞ്ഞം തുറമുഖത്ത് വികസനത്തിന്റെ അനന്ത സാധ്യതകള്‍ക്കാണ് വാതില്‍ തുറക്കുക. കമ്പനിയുമായുള്ള പങ്കാളിത്തം വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനും സഹായകമാകും. ഇതിന് പുറമെ അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവര്‍ഗ്രീന്‍ ലൈന്‍, സിഎംഎസിജിഎം, ഒഒസിഎല്‍ തുടങ്ങിയ കമ്പനികള്‍ വിഴിഞ്ഞം തുറമുഖവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

155 രാജ്യങ്ങളില്‍ എം എസ് സി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഗ്രൂപ്പിന് ലോകത്തെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ ഉള്‍പ്പടെ ഏകദേശം 700ഓളം ചരക്കുകപ്പലുകള്‍ സ്വന്തമായിട്ടുണ്ട്. ഇതിലൂടെ എത്തുന്ന കണ്ടെയ്‌നറുകളുടെ നീക്കത്തിനുള്ള റീജണല്‍ ട്രാന്‍സ്ഷിപ്‌മെന്റ് കേന്ദ്രമായാണ് വിഴിഞ്ഞത്തെ പരിഗണിക്കുന്നത്.

രാജ്യത്തെ ആഗോള ട്രാന്‍സ്ഷിപ് കേന്ദ്രമാകാന്‍ വിഴിഞ്ഞത്തിനു കഴിയുമെന്നാണ് വിലയിരുത്തല്‍. എം എസ് സിയുമായുള്ള സഹകരണത്തിനുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

Back to top button
error: