CrimeNEWS

മീശ, മീശ… മീശക്കാരൻ വിനീത് മീശ പിരിച്ച് നടന്നു പോയത് ജയിലിലേക്ക്! വധശ്രമക്കേസിൽ റിമാൻഡിൽ

തിരുവനന്തപുരം: വധശ്രമക്കേസിൽ ടിക് ടോക് താരം മീശക്കാരൻ വിനീത് റിമാൻഡിൽ. മടവൂർ കുറിച്ചി സ്വദേശി സമീർഖാനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേർ ഒളിവിലാണ്. അറസ്റ്റിലായ വിനീത് മാധ്യമങ്ങൾക്ക് മുന്നിൽ മീശപിരിച്ച് നടന്നു.

മീശക്കാരൻ വിനീത് വീണ്ടും റിമാൻഡിൽ. ഒരു കാലത്ത് മീശ പിരിച്ചുള്ള റീൽസിലൂടെ ശ്രദ്ധേയനായ വിനീതിനെതിരായ പുതിയ കേസ് വധശ്രമം. സംഭവം ഇങ്ങനെ ഇക്കഴിഞ്ഞ പതിനാറാം തീയതി പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ചായിരുന്നു സംഭവം. മടവൂർ കുറിച്ചിയിൽ സമീർഖാന്റെ തലയാണ് കമ്പി വടികൊണ്ട് മീശക്കാരനും സംഘവും അടിച്ചു പൊട്ടിച്ചത്.

സമീർഖാന്റെ ഫോണിൽ സുഹൃത്ത് ജിത്തു വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഫോൺവിളിക്ക് പിന്നാലെ റഫീഖും മീശക്കാരൻ വിനീതും ഉൾപ്പെടെയുള്ള ആറംഗസംഘം ജിത്തുവിനെ തിരക്കിയെത്തി. ജിതു മുങ്ങിയപ്പോൾ പിന്നെ സുഹുൃത്ത് സമീർഖാനോട് വിനീതും സംഘവും ആദ്യം തട്ടിക്കയറി ,പിന്നെ കമ്പി വടി കൊണ്ട് സമീർ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീർ ഖാൻ ആശുപത്രിയിലാണ്. ഒളിവിലായിരുന്ന മീശക്കാരനെ ഇന്നലെ രാത്രിയാണ് പൊലീസ് പിടിച്ചത്. കസ്റ്റഡിയിലായ വീനീത് മാധ്യമങ്ങൾക്ക് മുന്നിൽ ഒട്ടും കൂസലില്ലാതെ മീശ പിരിച്ചുനിന്നു. ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കൽ പോലീസ് അറിയിച്ചു.

നേരത്തെ ടിക് ടോകിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ വിനീത് അറസ്റ്റിലായിരുന്നു. നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നും കണ്ടെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ വിനീത് പിന്നീട് പെട്രോൾ പമ്പ് മാനേജറുടെ പണം കവർന്ന കേസിലും അറസ്റ്റിലായിരുന്നു.അതിനിടെയാണിപ്പോൾ വധശ്രമക്കേസ്

Back to top button
error: