KeralaNEWS

ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി, വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം

     കല്‍പ്പറ്റ: സുൽത്താൻ ബത്തേരി: ചെതലയത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശേഷം ഗൃഹനാഥൻ  ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ  ചെതലയത്ത് പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ് ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എങ്കിലും പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഷാജു വീട്ടിൽ പ്രവേശിക്കരരുതെന്ന് കോടതി ഉത്തരവുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഷാജു വീട്ടില്‍ എത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബന്ധുക്കള്‍ ബിന്ദുവിനെയും ബിന്ദുവിന്റെ മകനെയും വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സമീപവാസികളോട് അന്വേഷിക്കാന്‍ പറഞ്ഞു.

 സമീപവാസികള്‍ വന്നുനോക്കുമ്പോഴാണ് ബിന്ദുവിനെയും ബേസിലിനെയും വീട്ടില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ജീവനൊടുക്കിയ നിലയില്‍ ഷാജുവിന്റെ മൃതദേഹവും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: