LocalNEWS

കൃഷിനാശമുണ്ടാക്കിയ കാട്ടുപന്നിക്കൂട്ടത്തെ തുരത്താൻ താമരക്കുളത്ത് തോക്കെടുത്ത് പഞ്ചായത്ത്! കൊന്നത് 6 പന്നികളെ

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ ചത്തിയറയിൽ കൃഷിനാശമുണ്ടാക്കിയ കാട്ടുപന്നിക്കൂട്ടത്തിൽ രണ്ടെണ്ണത്തിനെ വെടിവെച്ചു കൊന്നു. ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഷൂട്ടറാണ് പന്നികളെ വെടിവെച്ചിട്ടത്. രണ്ടാഴ്ച മുമ്പ് 4 എണ്ണത്തിനെ വെടിവെച്ചുകൊന്നിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു പന്നിവേട്ട നടന്നത്. ചത്തിയ തട്ടയ്ക്കാട്ട് സമീപം കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന കൃഷിയിടത്തിൽ ചീനി ചേമ്പ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കുടുബശ്രീ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജി വേണു ഷൂട്ടർ മാവേലിക്കര സ്വദേശി ദിലീപിനെ വരുത്തുകയായിരുന്നു.

കർഷകനായ അനീഷിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ കാട്ടുപന്നികളെ കാണുകയും വെടിയുതിർക്കുകയും ചെയ്തു. രണ്ടെണ്ണം വെടിയേറ്റു വീഴുകയും ബാക്കിയുള്ളവ ഓടിപ്പോകുകയുമായിരുന്നു. ഇവ തൊട്ടടുത്ത വീട്ടിൽ പെയിന്റിംഗ് നടത്തുകയായിരുന്ന തൊഴിലാളികളെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഓടിരക്ഷപ്പെട്ടു. കാട്ടുപന്നികളുടെ ശല്യം പഞ്ചായത്ത് പ്രദേശത്ത് വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ജി. വേണു പറഞ്ഞു.

Back to top button
error: