KeralaNEWS

കൈക്കൂലി വീരൻ ഡോ. വെങ്കിട ഗിരിയെ ഒടുവിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; ഉത്തരവ് പുറത്ത് വന്നത്  അറസ്റ്റിലായി 9 ദിവസത്തിന് ശേഷം

      ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന് രോഗിയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായി റിമാൻഡിലായ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിട ഗിരിയെ ഒടുവിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

1960-ലെ കെസിഎസ് (സിസി&എ) ചട്ടത്തിലെ ഉപചട്ടം 10 പ്രകാരം 2023 ഒക്ടോബർ മൂന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ അച്ചടക്ക നടപടിക്ക് വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം ഉപജീവന ബത്തക്ക് അർഹതയുണ്ടായിരിക്കും.

പി.എം അബ്ബാസ് എന്നയാൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് ഏറ്റവും അടുത്ത തീയതി ലഭിക്കാൻ വേണ്ടി . 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ഡോ. വെങ്കിടഗിരിയെ വിജിലൻസ് പിടികൂടിയത്. തുടർന്ന് അറസ്റ്റിലായ ഡോക്ടറെ കോഴിക്കോട് വിജിലന്‍സ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

നേരത്തെ ഒരു തവണ കൈക്കൂലി ആരോപണം ഉണ്ടായപ്പോള്‍ സസ്‌പെന്‍ഷന് വിധേയമായിട്ടുള്ള ഡോക്ടര്‍ നടപടി പിന്‍വലിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്തു വരികയായിരുന്നു. അതിനിടെയാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്. സമാനമായ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഡോക്ടറെ സർവീസിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് വിവിധയിടങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഒടുവിൽ, അറസ്റ്റിലായി ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഡോ. വെങ്കിട ഗിരിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറത്തുവന്നത്.

Back to top button
error: