KeralaNEWS

കോര്‍പറേഷൻ പരിധിയിലെ  മുഴുവൻ കുടുംബങ്ങള്‍ക്കും സൗജന്യമായി കുടിവെള്ളം, കണ്ണൂരിലെ ഈ പദ്ധതി കേരളത്തില്‍ ആദ്യം

   സംസ്ഥാനത്ത് ആദ്യമായി മുഴുവൻ കുടുംബങ്ങള്‍ക്കും സൗജന്യകുടിവെളള പദ്ധതിയുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാവര്‍ക്കുമാണ് സൗജന്യ കുടിവെള്ള കണക്ഷന്‍ നൽകുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പിന്‍ബലത്തിലാണ് കേരളത്തില്‍ തന്നെ അപൂര്‍വമായ ശുദ്ധജലവിതരണ പദ്ധതി നടത്തുന്നത്.

കണ്ണൂര്‍ കോര്‍പറേഷന്‍ ഇപ്പോൾ  ജനക്ഷേമകരവും നഗരത്തിന്റെ ഭാവി വികസനത്തിന് ഉതകുന്നതുമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.
അമൃത് പദ്ധതികള്‍ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ, അമൃത് നഗരങ്ങളില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ സംസ്ഥാനത്ത് ഒന്നാമതാണ്.

അമൃത് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പെട്ട മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി.  ട്രയല്‍ റണ്‍ ഉടനെ നടത്തുമെന്ന് മേയര്‍ അറിയിച്ചു. ഈ പദ്ധതിയില്‍ 51, 52 ഡിവിഷനുകളിലെ വീടുകളില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതിന് മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. രണ്ട് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കുംഗ് നിര്‍മാണവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.

കരാര്‍ ഏറ്റെടുത്ത കംപനിയുടെ നടപടികള്‍ മൂലമാണ് ഫിനിഷിംഗ് ജോലികള്‍ വൈകുന്നത്. അത് വൈകാതെ പൂര്‍ത്തിയാക്കാനാകും. പയ്യാമ്പലം പുലിമുട്ട്, ചേലോറ പാര്‍ക്ക്, മറ്റ് പാര്‍ക്കുകള്‍, തോട് നവീകരണം തുടങ്ങി നിരവധി പദ്ധതികള്‍ക്കായി 200 കോടിയോളം രൂപ ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്.

അമൃത് ഒന്നാം ഘട്ട പദ്ധതിയില്‍ 118 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അമൃത് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് 26.25 കോടി രൂപയുടെ ഫ്ളോട്ടിംഗ് തുക ഉള്‍പെടെ 96.24 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി കേരള വാട്ടര്‍ അതോറിറ്റി വഴി നടപ്പിലാക്കുന്നത്. ഇതിനായി കോര്‍പറേഷന്‍ പരിധിയില്‍ 164 കി മി ദൂരത്തില്‍ പൈപ്പിടുന്ന ജോലികള്‍ക്കായി ടെന്‍ഡര്‍ അംഗീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ കൂടുതലും സോണല്‍ ഏരിയകളിലാണ്.

പഴയ മുനിസിപല്‍ പ്രദേശത്ത് 20 കിലോ മീറ്റർ, ചേലോറ സോണൽ 46, എളയാവൂര്‍ സോണൽ 19, എടക്കാട് സോണൽ 49, പുഴാതി സോണൽ 18, പള്ളിക്കുന്ന് സോണൽ 12  കിലോ മീറ്റർ എന്നിങ്ങനെയാണ് പൈപ്പിടല്‍ പ്രവൃത്തി നടത്തുക. എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോര്‍പറേഷന്‍ പരിധിയില്‍ നിലവില്‍ ഉള്ള 31,601 വീടുകള്‍ക്കുള്ള കണക്ഷന് പുറമെ പുതുതായി 24,000 കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാനാകും.

കൂടാതെ നിലവില്‍ പൈപ്പ് ലൈന്‍ വലിക്കാത്ത മുഴുവന്‍ പ്രദേശങ്ങളിലേക്കും പൈപ്പ് ലൈന്‍ വലിക്കും. പൈപ്പ് ലൈന്‍ വലിക്കാത്ത സ്ഥലങ്ങളിലുള്ളവര്‍ കോര്‍പറേഷനില്‍ ആവശ്യപ്പെട്ടാല്‍ പുതുതായി ലൈന്‍ വലിച്ച് നല്‍കും.

നിലവില്‍ പൈപ് ലൈന്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എം.എല്‍.എ തുകയിലോ മറ്റേതെങ്കിലും തുകയിലോ കുടിവെള്ള പൈപ്പ് ലൈന്‍ വലിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള മുഴുവന്‍ വീട്ടുകാര്‍ക്കും അപേക്ഷിച്ചാല്‍ വീടുകളിലേക്ക് സൗജന്യമായി കണക്ഷന്‍ നല്‍കും.

 അങ്ങനെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോര്‍പറേഷന്‍ പരിധിക്കകത്തെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കിയ കേരളത്തിലെ ആദ്യത്തെ കോര്‍പറേഷനായി കണ്ണൂര്‍ മാറും. 2024 മാര്‍ച് 31 ന് മുന്‍പ് പദ്ധതി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.

അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 4)  വൈകുന്നേരം നാലുമണിക്ക് ചാല അമ്പലത്തിന് മുന്‍വശം ഡെപ്യൂടി മേയര്‍ കെ ശബീനയുടെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ ടി.ഒ മോഹനന്‍ നിര്‍വഹിക്കും.
അപേക്ഷാ ഫോമുകള്‍ കോര്‍പറേഷന്‍ ഓഫീസ്, സോണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.

Back to top button
error: