CrimeNEWS

കുമ്പളയില്‍ കൊലക്കേസ് പ്രതി സമൂസ റഷീദിനെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയത് കൂട്ടുകാരനായ ഹബീബ്, പ്രതി അറസ്റ്റിൽ

   കാസർകോട് കുമ്പളയില്‍ കൊലക്കേസ് പ്രതിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ അഭിലാഷ് എന്നും അബിയെന്നും വിളിക്കുന്ന ഹബീബി(31) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 12 മണിയോടെ കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളേജിന് സമീപത്ത് വെച്ച് ഇരുവരും ലഹരി ഉപയോഗിക്കുകയും വാക്ക് തര്‍ക്കത്തിനിടെ ഹബീബ് കരിങ്കല്ല് കൊണ്ട് റഷീദിന്റെ തലക്കിടിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. കുടംബവഴക്കടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹബീബ് എന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച രാത്രി ഒരുമണിക്ക് ശേഷം കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് സമീപമിരുന്ന് മദ്യലഹരിയില്‍ സംസാരിക്കുന്നതിനിടെ കാസര്‍കോട് ഷാനു വധക്കേസുമായി ബന്ധപ്പെട്ട് സംസാരമുണ്ടാവുകയും ആ വാക്ക്തര്‍ക്കം രൂക്ഷമാക്കുകയും, റഷീദിനെ മർദ്ദിച്ച്, സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് തലയുടെ പിറകില്‍ ഇടിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. റഷീദ് മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞതായും പ്രതി മൊഴി നല്‍കി.

മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന ഷാനവാസ് എന്ന ഷാനുവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റഷീദ്. ഒരുമാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിനുശേഷം ഹബീബിനൊപ്പമായിരുന്നു താമസം.

ഒളിവിലായിരുന്ന ഹബീബിനെ കാസര്‍കോട് ഡിവൈ എസ് പിയുടെ മേല്‍നോട്ടത്തില്‍ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ അനൂപ് കുമാര്‍, എസ് ഐ വി കെ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

നേരത്തേ ഹിന്ദുവായിരുന്ന യുവാവ് പിന്നീട് ഇസ്ലാം മതം സ്വീകരിച്ചാണ് ഹബീബ് ആയി മാറിയത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ ഭാര്യയെ ആക്രമിച്ചതിന് 307 പ്രകാരമുള്ള കേസിലടക്കം അഞ്ചു കേസുകളില്‍ പ്രതിയാണ് ഹബീബ്.

അറസ്റ്റിലായ ഹബീബിനെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്  പറഞ്ഞു.

Back to top button
error: