CrimeNEWS

39 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാവ് ഫ്ലാറ്റിൻറെ 14ാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

മുബൈ: 39 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഭിന്നശേഷിക്കാരിയായ മാതാവ് ഫ്ലാറ്റിൻറെ 14ാം നിലയിൽനിന്ന് താഴേക്കെറിഞ്‍ഞ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മുലുന്ദ് വെസ്റ്റിലെ സാവർ റോഡിലെ അപാർട്ട്മെൻറ് കോംപ്ലക്സിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിൻറെ അമ്മക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ കാരണം വ്യക്തമല്ലെന്നും കൂടുതൽ കാര്യങ്ങൾ പരിശോധിച്ചശേഷമെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

സൂറത്ത് സ്വദേശിനിയായ യുവതി പ്രസവത്തിനായാണ് മുബൈയിലെ മാതാപിതാക്കളുടെ ഫ്ലാറ്റിലെത്തിയത്. 14ാം നിലയിൽനിന്ന് കുഞ്ഞിന് യുവതി താഴേക്ക് എറിയുകയായിരുന്നുവെന്നും ഒന്നാം നിലയിലെ പാരപ്പെറ്റിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ചോരയിൽ കുളിച്ച നിലയിൽ കുഞ്ഞിനെ മറ്റു ഫ്ലാറ്റിലുള്ളവർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഇതിനിടയിൽ കുഞ്ഞിൻറെ അമ്മാവൻ കുഞ്ഞിനെയുമെടുത്ത് മുലുന്ദിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത യുവതിയുടെ എട്ടുമാസം പ്രായമുള്ള മകനും അതിനുപിന്നാലെ പിതാവും കഴിഞ്ഞവർഷം മരിച്ചിരുന്നു. എട്ടുമാസം പ്രായമുള്ള മകൻ മുലയൂട്ടുന്നതിനിടെ ശ്വാസ തടസ്സമുണ്ടായാണ് മരിച്ചത്. മകനും പിതാവും മരിച്ച സംഭവങ്ങൾക്കുശേഷം യുവതി മാനസികമായി തകർന്നിരുന്നതായും വിഷാദത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചതായും യുവതിയുടെ ഭർത്താവിനും കേൾക്കാനും സംസാരിക്കാനുമുള്ള ശേഷിയില്ലെന്നും പോലീസ് പറഞ്ഞു. കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചശേഷം കേസിൽ തുടർ നടപടി സ്വീകരിക്കുകയുള്ളുവെന്നും യുവതിയോട് സംസാരിച്ചുവരുകയാണെന്നും പോലീസ് കൂട്ടിചേർത്തു.

ഇക്കഴിഞ്ഞ ദിവസം കുവൈത്തിൽ പ്രസവിച്ച് മണിക്കൂറുകൾക്കകം യുവതി വീടിൻറെ രണ്ടാം നിലയിൽ നിന്ന് ചോരക്കുഞ്ഞിനെ ജനലിലൂടെ താഴേക്ക് എറിഞ്ഞ് കൊന്ന സംഭവമുണ്ടായിരുന്നു. കുവൈത്തിൽ നടന്ന സംഭവത്തെക്കുറിച്ച് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കുവൈത്ത് പൗരന്റെ വീട്ടിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് സ്വദേശിനിയാണ് ക്രൂരകൃത്യം ചെയ്തതെന്നായിരുന്നു റിപ്പോർട്ട്.

Back to top button
error: