KeralaNEWS

നിപ: സമ്പര്‍ക്ക പട്ടികയിലുള്ളത് 980 പേർ; ബുധനാഴ്ച ലഭിച്ച 61 പരിശോധന ഫലങ്ങളും നെഗറ്റീവ്: കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത് 980 പേരാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. ഒരാളെയാണ് പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബുധനാഴ്ച ലഭിച്ച 61 പരിശോധന ഫലങ്ങളും നെഗറ്റീവാണെന്നും കലക്ടര്‍ അറിയിച്ചു. നിപ വെെറസ് സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 436 പേരാണുള്ളതെന്നും കലക്ടര്‍ പറഞ്ഞു.

നിപ വെെറസ് പ്രതിരോധത്തിന്റെ ഭാഗമായ കോള്‍ സെന്ററില്‍ ബുധനാഴ്ച 45 ഫോണ്‍ കോളുകളാണ് വന്നതെന്നും കലക്ടർ അറിയിച്ചു. ഇതുവരെ 1,238 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു. രോഗ ബാധിതരെ നിരീക്ഷിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കിയ 75 മുറികളില്‍ 63 എണ്ണം ഒഴിവുണ്ട്. നാല് ഐസിയുകളും രണ്ട് വെന്റിലേറ്ററുകളും 14 ഐസിയു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ 10 മുറികളും അഞ്ച് ഐസിയുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഏഴ് മുറികള്‍ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐസിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 1,003 വീടുകളില്‍ ഇന്ന് സന്ദര്‍ശനം നടത്തി. 53,708 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയതെന്നും കലക്ടര്‍ അറിയിച്ചു.

 

Back to top button
error: