IndiaNEWS

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസ്: ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷ് ആണ് പുതുതായി കേസ് പരിഗണിക്കുക. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ആണ് നടപടി. വധശ്രമ കേസിൽ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ച ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.

നിലവിലുള്ള എം പി അയോഗ്യൻ ആയാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും ഖജനാവിന് നഷ്ടം ഉണ്ടാക്കും എന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചത്. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവവും നിയമവശങ്ങളും പരിശോധിച്ചു വേണം കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 14നാണ് കേസ് വീണ്ടും പരിഗണിക്കുക.

2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെയാണ് വിധി വന്നത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരുന്നു. ലോക്സഭാ സെക്രട്ടറി ജനറലാണ് എംപിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഉത്തരവിറക്കിയത്.

 

Back to top button
error: