CrimeNEWS

മാല പിടിച്ചുപറി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണ കേസിൽ വീണ്ടും പിടിയിൽ

തിരുവനന്തപുരം: മാല പിടിച്ചുപറി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണ കേസിൽ വീണ്ടും പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കല്ലറ വെള്ളം കുടി എ കെ ജി കോളനി, സജ്‌ന മൻസിലിൽ ശശിധരൻ മകൻ സജീർ (31) ആണ് അറസ്റ്റിലായത്. തിരുവോണ ദിവസം കല്ലറയിൽ സ്ഥിതി ചെയ്യുന്ന ബി എസ് എൻ എൽ ഓഫീസിൽ നിന്നും കേബിളുകളും, വയറുകളും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്.

ബി എസ് എൻ എൽ ഓഫീസിൽ നിന്നും മോഷ്ടിച്ച കേബിളുകളും വയറുകളും സജീർ കല്ലറയിലുള്ള ആക്രി കടയിൽ വിൽക്കുകയായിരുന്നു. ഇത് കണ്ടെത്തിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കിളിമാനൂർ പാങ്ങോട് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ട്. പാങ്ങോട് ഇൻസ്‌പെക്ടർ ഷാനിഫ്, എസ് ഐ അജയൻ, ഗ്രേഡ് എസ് ഐ താജുദീൻ, പൊലീസ് ഉദ്യോഗസ്ഥരായ ജുറൈജ്, രജിത്ത് രാജ്, പ്രവീൺ, സജിത്ത് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Back to top button
error: