CrimeNEWS

അടൂരില്‍ രണ്ട് ബസില്‍ ഒരേസമയം ലൈംഗിക അതിക്രമം; അറസ്റ്റിലായത് ഐ.ജി. ഓഫീസ് ജീവനക്കാരനും പോലീസുകാരനും

പത്തനംതിട്ട: തിരുവനന്തപുരത്തേക്ക് പോകാന്‍ അടൂരിലെത്തിയ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒരേസമയം ലൈംഗിക അതിക്രമം. പിടിയിലായ രണ്ടുപേരും ആഭ്യന്തരവകുപ്പിലെ ജീവനക്കാര്‍. ഒരാള്‍ ഐ.ജി. ഓഫീസ് ജീവനക്കാരനാണ്. മറ്റൊരാള്‍ പോലീസുകാരനും.

തിരുവനന്തപുരം ദക്ഷിണമേഖലാ ഐ.ജി.യുടെ (പി.ടി.സി. ട്രെയിനിങ്) കാര്യാലയത്തിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഇടുക്കി കാഞ്ചിയാര്‍ നേരിയംപാറ അറയ്ക്കല്‍ സതീഷ് (39), കോന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി നെടുമുരുപ്പേല്‍ ഷമീര്‍ (39) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഷമീറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Signature-ad

തിങ്കളാഴ്ച രാവിലെ 11.30-നായിരുന്നു രണ്ട് അതിക്രമങ്ങളും. മുണ്ടക്കയത്തുനിന്ന് പത്തനംതിട്ട- അടൂര്‍ വഴി തിരുവനന്തപുരത്തിന് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് അടൂരില്‍ എത്തിയപ്പോഴാണ് യാത്രക്കാരിയായ യുവതി സതീഷിനെതിരേ ബസ് ജീവനക്കാരോട് പരാതിപ്പെട്ടത്. സീറ്റില്‍ ഒപ്പമിരുന്നയാള്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി സതീഷിനെ കസ്റ്റഡിയിലെടുത്തു.

ഇതേസമയം തന്നെയാണ് മറ്റൊരു ബസിലും സമാനസംഭവം ഉണ്ടായത്. തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരില്‍ എത്തിയപ്പോള്‍ ഷമീറിന്റെ മുന്നിലെ സീറ്റില്‍ ഇരുന്ന യുവതിയാണ് പരാതി പറഞ്ഞത്. ഷമീര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു ഇവരുടെ പരാതി. യുവതിയും ബന്ധുക്കളും ചേര്‍ന്ന് പോലീസുകാരനെ തടഞ്ഞുവെച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Back to top button
error: