KeralaNEWS

എൽ.ഡി.എഫിന്റെ അവിശ്വാസ ജയിച്ചു, യുഡിഎഫ് തോറ്റു; ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കും എതിരേ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തെ എതിർത്തിരുന്ന യു.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ പങ്കെടുത്തില്ല. ഇവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. മൂന്ന് ബി.ജെ.പി. അംഗങ്ങളും വിട്ടുനിന്നു.

യു.ഡി.എഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാർഡ് കൗൺസിലറുമായ രാജു ചാക്കോ, 33-ാം വാർഡ് കൗൺസിലറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി.

37 അംഗ കൗൺസിലിലെ 17 അംഗങ്ങളാണ് എൽ.എസ്.പി.ഡി ജോയിന്റ് രജിസ്ട്രാർ ബിനു ജോണിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 37 അംഗ കൗൺസിലിൽ യു.ഡി.എഫിന് നാലുസ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിക്ക് മൂന്നംഗങ്ങളുമാണ് ഉണ്ടായിരുന്നത്. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബി യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിരുന്നു.

Back to top button
error: