CrimeNEWS

അവസാനിക്കുന്നില്ല, മേയ് നാലിലെ ഭീകരതകള്‍! മണിപ്പൂരില്‍ രണ്ടു യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന മറ്റൊരു സംഭവത്തിന്റെ വിവരങ്ങളും പുറത്ത്. രണ്ട് യുവതികളെ നഗ്‌നരാക്കി പരേഡ് നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം നടന്ന മെയ് നാലിനു തന്നെയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കൊലപാതകവും നടന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുക്കി വിഭാഗത്തില്‍പ്പെട്ട 21ഉം 24ഉം വയസുള്ള യുവതികളാണ് മരിച്ചത്.

ഇംഫാലിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതികളെ ഇവിടെനിന്നു വിളിച്ചിറക്കിയാണ് കലാപകാരികള്‍ ആക്രമിച്ചത്. കാങ്‌പൊക്പിയില്‍ നിന്നുള്ള യുവതികളാണ് മരിച്ചത്.

Signature-ad

സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘമാണ് ആക്രമണത്തിനു പിന്നില്‍. യുവതികളെ ബലാത്സംഗം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് കലാപകാരികളുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തു നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ക്രൂരമായ അതിക്രമത്തിന് ഇരയായ യുവതികളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് ഇവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. പിറ്റേദിവസം ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സംഭവത്തില്‍ മേയ് 16നു പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഈ കേസിലും പോലീസിന്റെ അലംഭാവം ഞെട്ടിക്കുന്നതാണ്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രതികളെ പിടികൂടാനും പോലീസിനു സാധിച്ചിട്ടില്ല.

Back to top button
error: