KeralaNEWS

സിന്ധു സൂര്യകുമാറിനെതിരേ അശ്ലീല കുറിപ്പുമായി മുന്‍ ജഡ്ജി സുദീപ്; രാജിവയ്‌ക്കേണ്ടി വന്നതിന്റെ ചൊരുക്കെന്ന് വിമര്‍ശനം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെയുള്ള മുന്‍ സബ് ജഡ്ജി എസ് സുദീപിന്റെ അശ്ലീല കുറിപ്പിന് രൂക്ഷ വിമര്‍ശനം. അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ് സിന്ധു സൂര്യകുമാറിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് എസ് സുദീപ് സിന്ധു സൂര്യകുമാറിനെതിരെ അശ്ലീല ഫേസ്ബുക്ക് കുറിപ്പുമായി എത്തിയത്. ഫേസ്ബുക്ക് കുറിപ്പിനെതിരെ വിമര്‍ശനമുയര്‍ത്തിയവര്‍ക്കെതിരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ഇടതുപക്ഷ അനുഭാവി കൂടിയായ എസ് സുദീപ് നിലവില്‍ നടത്തുന്നത്.

മുഖ്യധാര മാധ്യമങ്ങളോടും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ വേട്ടയാടുന്ന സമയത്താണ് എസ് സുദീപിന്റെ അശ്ലീല കുറിപ്പെന്നതും ശ്രദ്ധേയമാണ്. സിന്ധു സൂര്യകുമാറിനും കേരള സര്‍ക്കാര്‍ വേട്ടയാടുന്ന മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ഉറച്ച് നില്‍ക്കുന്നു. ഒരു രീതിയിലുള്ള അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കും ഞങ്ങളെ നിശബ്ദരാക്കാനാവില്ല. നേരോടെ, നിര്‍ഭയം, നിരന്തരമായി മാധ്യമ പ്രവര്‍ത്തനം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും.

Signature-ad

കര്‍ക്കിട വാവ് സംബന്ധിയായ ചടങ്ങുകളെ അവഹേളിച്ചും ശബരിമലയെ അവഹേളിച്ചും മതവികാരം വ്രണപ്പെടുത്താന്‍ അടക്കം ശ്രമിച്ചുള്ള എസ് സുദീപിന്റെ പ്രതികരണങ്ങള്‍ സിന്ധു സൂര്യകുമാറിന്റെ പ്രതിവാര പരിപാടിയായ കവര്‍ സ്റ്റോറിയിലൂടെ ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തിയിരുന്നു. ഇതിന് തുടര്‍ന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് 2021ല്‍ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് എസ് സുദീപിന് രാജി വച്ചൊഴിയേണ്ടി വന്നത്.

എന്നാല്‍, കവര്‍ സ്റ്റോറിയിലെ വാദങ്ങള്‍ തെറ്റാണെന്ന വാദവുമായാണ് എസ് സുദീപിന്റെ പ്രതികരണം. സിന്ധുസൂര്യകുമാറിന്റെ ചാരിത്രത്തെ വരെ അപമാനിക്കുന്ന രീതിയിലാണ് എസ് സുദീപിന്റെ അശ്ലീല കുറിപ്പ്.

ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ എസ് സുദീപിനെതിരെ 2019 ഡിസംബറിലാണ് അന്വേഷണം ആരംഭിച്ചത്. 2020 അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ 2021ലാണ് സുദീപിന് സബ് ജഡ്ജി സ്ഥാനം രാജി വച്ച് ഒഴിയേണ്ടി വന്നത്. സമൂഹമാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു സുദീപിന് രാജി വത്ത് ഒഴിയേണ്ടി വന്നത്. ഹൈക്കോടതിയുടെ വിധികളേയും എസ് സുദീപ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചിരുന്നു. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: