KeralaNEWS

ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുന്ന കണ്ണൂർ നഗരം, മൾട്ടി ലെവൽ കാർ പാർക്കിങ്‌ കേന്ദ്രങ്ങൾ ട്രയൽ റൺ കഴിഞ്ഞ് നാലര മാസമായിട്ടും നോക്കുകുത്തിയായി നിൽക്കുന്നു

    കണ്ണൂർ നഗരത്തിൽ നിർമ്മാണം പൂർത്തിയായി ട്രയൽ റൺ കഴിഞ്ഞ മൾട്ടി ലെവൽ കാർ പാർക്കിങ്‌ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കോർപ്പറേഷൻ. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ്‌ ജവഹർ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിനടുത്തും കാർ പാർക്കിങ്‌ കേന്ദ്രങ്ങൾ നിർ‍മിച്ചത്‌.

ഫെബ്രുവരി 22ന്‌ കൊട്ടിഘോഷിച്ച് ട്രയൽ റൺ നടത്തിയ വേളയിൽ പാർക്കിങ്‌ കേന്ദ്രം ഉടൻ  ആരംഭിക്കും എന്നായിരുന്നു അധികൃതർ പറഞ്ഞത്‌. എന്നാൽ, നാല് മാസം കഴിഞ്ഞിട്ടും  തുറന്നില്ല. ഇനിയും ചില അവസാനഘട്ട  പ്രവൃത്തി ബാക്കിയുണ്ടെന്നും അത് പൂർത്തിയാകുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തുമെന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം.

Signature-ad

ട്രയൽ റൺ കഴിഞ്ഞിട്ട്  മാസങ്ങൾ പിന്നിട്ടിട്ടും ബാക്കിയുണ്ടെന്ന് പറയുന്ന പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കാൻ എന്തുകൊണ്ട്  സാധിച്ചില്ലെന്ന്  ജനങ്ങൾ ചോദിക്കുന്നു. നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ കോടികൾ മുടക്കി നിർമിച്ച പാർക്കിങ്‌ കേന്ദ്രം കോർപ്പറേഷൻ അനാസ്ഥയിൽ നോക്കുകുത്തിയാകുന്നു.

അമൃത് പദ്ധതിയുടെ ഭാഗമായി 11 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ കേന്ദ്രത്തിൽ അഞ്ചുനിലകളിലായി  124 വാഹനങ്ങളും പീതാംബര പാർക്കിന് സമീപത്തെ കേന്ദ്രത്തിൽ മൂന്നുനിലകളിലായി 31 വാഹനങ്ങളും പാർക്ക് ചെയ്യാം.

പുണെ ആസ്ഥാനമായ അഡിസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണ ചുമതല. 2020 ഒക്ടോബറിൽ നിർമാണം ആരംഭിച്ചപ്പോൾ  ആറുമാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

കോവിഡ് വ്യാപനവും  കരാറുകാരും ഉപകരാറുകാരും തമ്മിലുള്ള തർക്കവും കാരണം നിർമാണം നീണ്ടു. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ കോർപ്പറേഷൻ ഇടപെട്ട്  ജൂലൈയിൽ നിർമാണം പുനരാരംഭിച്ചു. ഡിസംബറിൽ തുറക്കും എന്നായിരുന്നു രണ്ടാംഘട്ടത്തിൽ നിർമ്മാണം തുടങ്ങുമ്പോൾ കോർപ്പറേഷൻ വ്യക്തമാക്കിയത്. എന്നാൽ, ആ സമയത്തൊന്നും നിർമ്മാണം പൂർത്തിയായില്ല.

Back to top button
error: