KeralaNEWS

”ആനന്ദത്തിനായി മറ്റൊരാള്‍ക്കൊപ്പം പോയെ”ന്ന പരാമര്‍ശം; കുടുംബകോടതി ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മൂന്നര വയസ്സുളള മകന്റെ കസ്റ്റഡി സംബന്ധിച്ച കേസില്‍ അമ്മയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയ കുടുംബക്കോടതിയെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി. മകന്റെ കസ്റ്റഡി പിതാവിനെ ഏല്‍പിച്ച ആലപ്പുഴ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അമ്മ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കുടുംബക്കോടതിയുടെ ഭാഷയെ വിമര്‍ശിച്ചത്.

”ആനന്ദത്തിനായി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി”യതാണെന്നും തന്നിഷ്ടപ്രകാരമുള്ള അമ്മയുടെ ജീവിതം കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുമെന്നുമായിരുന്നു കുടുംബക്കോടതി വിധിയിലുണ്ടായിരുന്നത്. മറ്റൊരു പുരുഷന്റെ കൂടെ കണ്ടെന്ന പേരില്‍ ആനന്ദത്തിനായി മറ്റൊരാളുടെ കൂടെ പോയെന്ന തീരുമാനത്തിലാണു കുടുംബക്കോടതിയെത്തിയതെന്നു ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള അരുചികരമായ ഭാഷ ജില്ലാ ജുഡീഷ്യറിയിലെ ഉന്നത റാങ്കിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. വീടുവിട്ടിറങ്ങാന്‍ പല സാഹചര്യങ്ങളുമുണ്ടാകാം. അവരെ മറ്റൊരാള്‍ക്കൊപ്പം കണ്ടാല്‍ ഇത്തരത്തിലുള്ള അനുമാനത്തിലെത്തരുതെന്നും കോടതി പറഞ്ഞു.

Signature-ad

കാഴ്ച വെല്ലുവിളിയുള്ള മൂത്തകുട്ടി പിതാവിനൊപ്പമാണ്. ബന്ധം മോശമായതിനെ തുടര്‍ന്നാണു ഭര്‍തൃഗൃഹത്തില്‍നിന്നു പോയതെന്നാണു ഭാര്യ അറിയിച്ചത്. എന്നാല്‍, മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതാണെന്നു ഭര്‍ത്താവ് വാദിച്ചു.

ഉത്തരവുകളിലെ ധാര്‍മിക വിധി പ്രസ്താവം കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുത്തുമെന്നു ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷേമം മാത്രമാണ് ആദ്യം പരിഗണിക്കേണ്ടത്. പുരുഷനോ സ്ത്രീയോ സന്ദര്‍ഭോചിതമായി മോശമായിരിക്കാം, എന്നാല്‍ അവര്‍ കുട്ടിക്ക് മോശമാകണമെന്നില്ല. സമൂഹത്തിന്റെ കണ്ണില്‍ ധാര്‍മികമായി ഒരമ്മ ഒരുപക്ഷേ, മോശമാകാം, എന്നാല്‍ കുട്ടിയുടെ ക്ഷേമം പരിഗണിക്കുമ്പോള്‍ അമ്മ നല്ലതാകാം.

ഗര്‍ഭപാത്രത്തില്‍ 9 മാസം വഹിച്ചു, പരിചരിച്ചു, പ്രസവവേദനയും സഹനവും അറിയുന്നതിനാലാണു കുട്ടിയോടുള്ള അമ്മയുടെ കരുതലിനെ ഈ രാജ്യത്ത് ആരാധിക്കുന്നത്. അമ്മയുടെയോ പിതാവിന്റെയോ കസ്റ്റഡിയില്‍ കുഞ്ഞിനെ എത്രമാത്രം പരിചരിക്കുന്നുണ്ടെന്നു പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, കുടുംബക്കോടതി ഉത്തരവ് റദ്ദാക്കി. ഒന്നിടവിട്ട ആഴ്ചകളില്‍ കുട്ടിയെ മാതാവിന്റെ കസ്റ്റഡിയില്‍ ഏല്‍പിക്കാന്‍ നിര്‍ദേശിച്ചു ഹര്‍ജി തീര്‍പ്പാക്കി.

Back to top button
error: