IndiaNEWS

ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ  ആരോഗ്യാവസ്ഥ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍, ഹൃദയ ധമനികളില്‍ 3 ബ്ലോക്കുകള്‍

   ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് വകുപ്പു മന്ത്രി വി സെന്തില്‍ ബാലാജിയുടെ (47) ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍.

ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയ ധമനികളില്‍ മൂന്നു ബ്ലോക്കുകള്‍ ഉള്ളതായി കണ്ടെത്തി. ഓമന്തുരാര്‍ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലാണ് മന്ത്രി ചികിത്സയില്‍ കഴിയുന്നത്. ബ്ലോക്കുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

Signature-ad

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന കേസില്‍ മന്ത്രിയെ അറസ്റ്റു ചെയ്തതിനെതിരെ ഡിഎംകെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരമാണെന്ന അറിയിപ്പ് ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുന്നത്. 2013 ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഈ കേസിലാണ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.

18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാടകീയ സംഭവങ്ങളാണ് തുടർന്ന്  ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ച മന്ത്രി പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയിൽ കേന്ദ്രസേനയുടെ കാവലും ഏര്‍പ്പെടുത്തി.

ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയെ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ഡിഎംകെ പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. മന്ത്രിയുടെ ചെവിക്ക് സമീപം നീരുണ്ടെന്നും ഇത് മര്‍ദ്ദനത്തില്‍ സംഭവിച്ചതാണെന്നുമാണ് ഡിഎംകെയുടെ വാദം. മാത്രമല്ല, അദ്ദേഹം അബോധാവസ്ഥയിലാണെന്നും പറയുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, മന്ത്രിമാരായ ശേഖര്‍ ബാബു, ഉദയനിധി സ്റ്റാലിന്‍, എം സുബ്രഹ്‌മണ്യന്‍, ഇ.വി വേലു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചു.

നിലവില്‍ ഐസിയുവിലുള്ള സെന്തില്‍ ബാലാജി അബോധാവസ്ഥയിലാണെന്നും തങ്ങള്‍ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും മന്ത്രി ശേഖര്‍ ബാബു പറഞ്ഞു. ഡോക്ടര്‍മാര്‍ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുണ്ട്. സെന്തില്‍ ബാലാജിയുടെ ചെവിക്കു സമീപം നീരുണ്ട്. ഇസിജിയിലും വ്യതിയാനമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അദ്ദേഹം ചോദ്യം ചെയ്യലിനിടെ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളാണിതെല്ലാമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, മന്ത്രിയുടെ അറസ്റ്റിന് മുന്നോടിയായി സെക്രട്ടറിയേറ്റിനുള്ളില്‍ ഇഡി പരിശോധന നടത്തി. മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറ് സ്ഥലങ്ങളിലായിരുന്നു പരിശോധന. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം എട്ടു ദിവസം ആദായ നികുതി വകുപ്പും പരിശോധന നടത്തി. കഴിഞ്ഞമാസം റെയ്ഡ് നടത്താന്‍ സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നു. .

മൂന്ന് ഇഡി ഉദ്യോഗസ്ഥരും രണ്ട് ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. കേന്ദ്രസേനാംഗങ്ങളെ സെക്രട്ടറിയേറ്റില്‍ കയറാന്‍ തമിഴ്‌നാട് പൊലീസ് അനുവദിച്ചില്ല. അകത്തുകയറിയ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ചേംബര്‍ ഉള്ളില്‍ നിന്നു പൂട്ടിയ ശേഷമാണു പരിശോധന നടത്തിയത്. ഓഫിസ് ജീവനക്കാരെയും ചോദ്യം ചെയ്തു.

Back to top button
error: