CrimeNEWS

മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫീസില്‍ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. വഞ്ചനാക്കുറ്റം ചുമത്തിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.

സുധാകരനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മോന്‍സന്‍ മാവുങ്കലിനൊപ്പമുള്ള സുധാകരന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മോന്‍സനുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

വ്യാജമായി നിര്‍മ്മിച്ച പുരാവസ്തുക്കള്‍ കാട്ടി പലരില്‍ നിന്നും കോടികള്‍ തട്ടിയ കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ പിടിയിലായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൊച്ചിയിലുള്ള മോന്‍സണിന്റെ വീട്ടില്‍ പോയതിനെ കുറിച്ചും തെളിവുകള്‍ പുറത്ത് വരുന്നിരുന്നു.

എംപിയായിരിക്കെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ സുധാകരന്‍ അംഗമായിരുന്നു. ഇതിനിടെ, തന്റെ രണ്ടര ലക്ഷത്തോളം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഈ പണം തിരിച്ചുലഭിക്കുന്ന മുറയ്ക്ക് തിരികെ നല്‍കുമെന്നും ഇടപാടുകാര്‍ക്ക് മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ പണം തിരികെ കിട്ടാന്‍ ഇടപെടുമെന്ന് സുധാകരന്‍ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. സുധാകരന്റെ സാന്നിധ്യത്തില്‍ പണം കൈമാറിയിട്ടുണ്ടെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെതിരെ തെളിവുകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി.

 

 

 

 

Back to top button
error: