LIFEMovie

‘ആറാട്ടണ്ണ’നെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയം, സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും നിങ്ങളുടെ അവകാശമാണെന്നും അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് ഫോർട്ട്

താനും ദിവസങ്ങൾക്ക് മുൻപാണ് സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന് ആരോപിച്ച് ‘ആറാട്ടണ്ണൻ’ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിക്ക് നേരെ കയ്യേറ്റം നടന്നത്. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിലീസ് വേളയിലായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. സന്തോഷ് വർക്കിയെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയമായ കാര്യമാണെന്ന് വിനയ് ഫോർട്ട് പറയുന്നു. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് പറഞ്ഞു. കൊള്ള എന്ന തന്റെ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നടൻ.

“ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആർക്കും ഇല്ല. ഒരു സിനിമ കാണാം. അതിനെ കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ പറയേണ്ട രീതിയിൽ തന്നെ പറയണം. ആശയങ്ങൾ ആശയങ്ങളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് ഏറ്റവും വലിയ കാര്യം. പരസ്പര ബഹുമാനം ഉണ്ടാകണം. അല്ലാതെ എനിക്ക് നിങ്ങളെ ഇരട്ടപ്പേര് വിളക്കാനോ, ഭയങ്കര അഹങ്കാരത്തിന്റെയോ ഭാഷയിൽ സംസാരിക്കാനോ ഉള്ള അധികാരം ആരും തന്നിട്ടില്ല. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. അങ്ങേയറ്റം ദയനീയമായ കാര്യമാണ് സന്തോഷ് വർക്കിക്ക് നേരെ നടന്നത്. കാരണം ഒരാളേയും കയ്യേറ്റം ചെയ്യാനുള്ള അധികാരം ആർക്കും ഇല്ല. നമ്മളൊക്കെ മനുഷ്യരാണ്”, എന്നാണ് വിനയ് ഫോർട്ട് പറഞ്ഞത്.
അതേസമയം, സന്തോഷ് വർക്കിയെ കൈകാര്യം ചെയ്തതിൽ സന്തോഷമുണ്ടെന്നാണ് പ്രൊഡക്ഷൻ കൺട്രോളറും നടനുമായ എൻ എം ബാദുഷ പറഞ്ഞത്. സിനിമയുടെ പിന്നിലെ വിഷമം ഇത്തരക്കാർ മനസിലാക്കണമെന്നും ബാദുഷ പറഞ്ഞു. സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ നിർമാതാവ് സംഗീത് ധര്‍മരാജന്‍ നേരത്തെ പറഞ്ഞിരുന്നു.

Back to top button
error: