KeralaNEWS

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ  ആൾമാറാട്ട കേസിൽ എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു. വിശാഖിന്റെ ഹർജിയിൽ നാളെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചു. ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പൽ ഷൈജു കോടതിയെ സമീപിച്ചതോടെ അറസ്റ്റ് തടഞ്ഞിരുന്നു. കേസിൽ പൊലീസിന്റെ മെല്ലപ്പോക്കിനിടയിലാണ് പ്രതികളുടെ നീക്കം.

കേസിൽ ഒന്നാം പ്രതിയാണ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു. ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 15ന് കോടതി വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്ന് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിലെ പട്ടിക മുൻ പ്രിൻസിപ്പിൽ വെട്ടിത്തിരുത്തിയെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാൽ പാനലിൽ ഉണ്ടായിരുന്ന സ്ഥാനാർത്ഥി പിന്മാറിയപ്പോൾ പുതിയ പേര് നിർദ്ദേശിക്കുകയായിരുന്നുവെന്ന് മുൻ പ്രിൻസിപ്പലിൻറെ അഭിഭാഷകൻറെ വാദം.

കേസ് അന്വേഷണത്തിൽ പൊലീസ് മെല്ലെപ്പോക്ക് നടത്തുന്നതിനിടെയാണ് മുൻ പ്രിൻസിപ്പൽ മുൻകൂർ ജാമ്യം നേടിയത്. അതേസമയം കേസിൽ മുഖ്യപ്രതിയായ മുൻ എസ്എഫ്ഐ നേതാവ് എ വിശാഖ് ഇപ്പോഴും ഒളിവിലാണ്.

Back to top button
error: