KeralaNEWS

കെ ഫോണിൽ ഗുരുതര വീഴ്‌ച്ച; മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ ലംഘിച്ചു, ചൈനയിൽനിന്നെത്തിച്ച കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയം; പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന റിപ്പോർട്ടുമായി അക്കൗണ്ട്‌സ് ജനറൽ

തിരുവനന്തപുരം: പിണറായി സർക്കാറിന് തിലകക്കുറിയായ പദ്ധതിയെന്ന് അവകാശപ്പെടുന്ന കെ ഫോണുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തുടക്കം മുതൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോൾ എജിയുടെ ഗുരുതര കണ്ടെത്തലും ചർച്ചകളിൽ നിറയുകയാണ്. കെ ഫോണിൽ ഗുരുതര വീഴ്‌ച്ചയാണ് അക്കൗണ്ട്‌സ് ജനറലും(എജി) ചൂണ്ടിക്കാട്ടുന്നത്.

മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ ഫോൺ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചതെന്നാണ് പുറത്തുവന്ന വിവരങ്ങളിൽ പ്രധാനമായുള്ള കാര്യം. കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയമുണ്ട്. കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്‌ഐടിഎൽ നൽകിയത് അനർഹമായ സഹായമാണെന്നും പദ്ധതിക്കാവശ്യമായ കേബിളിന്റെ പ്രധാന ഭാഗങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തി. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ ആരോപണം ഉന്നയിച്ചിരുന്നു. കെ-ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകളുമായാണ് സതീശൻ രഗത്തുവന്നത്. ടെൻഡർ രേഖകൾ പുറത്തുവിട്ട അദ്ദേഹം മുഖ്യമന്ത്രിയുമായി അടുപ്പമുള്ള കമ്പനിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് ക്രമക്കേട് കാട്ടിയതെന്നും ആരോപിച്ചിരുന്നു.

നിലവാരമില്ലാത്ത ഒ.പി.ജി.ഡബ്ല്യു. കേബിളുകളാണ് ചൈനയിൽനിന്ന് വരുത്തിയത്. കരാറെടുക്കുന്ന കമ്പനികൾക്ക് കേബിളുകൾ ഇന്ത്യയിൽ നിർമ്മിച്ച് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകണമെന്നും അഞ്ചുവർഷത്തിനിടെ മിനിമം 250 കിലോമീറ്റർ കേബിൾ നിർമ്മിച്ച സ്ഥാപനമായിരിക്കണമെന്നും ടെൻഡറിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. ഇത് ലംഘിച്ചാണ് ടെൻഡർ നേടിയ എൽ.എസ്. കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചൈനയിൽനിന്ന് നിലവാരംകുറഞ്ഞ കേബിൾ ഇറക്കുമതിചെയ്തത്.

കെ-ഫോണിലെ അഴിമതിയെക്കുറിച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നത്. അല്ലാതെ പദ്ധതിക്കെതിരല്ല. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടിപറയുന്നില്ല. പകരം പദ്ധതിക്ക് എതിരാണെന്നു പറഞ്ഞ് പ്രതിരോധം തീർക്കുകയാണ്. കെ-ഫോൺ, എ.ഐ. ക്യാമറ ഇടപാടുകളിൽ താനും രമേശ് ചെന്നിത്തലയും ഉടൻ കോടതിയെ സമീപിക്കും.

1028 കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 1548 കോടി രൂപയുടേതായി ഉയർത്തി. പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കെ-ഫോൺ ടെൻഡർ നൽകിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഭെൽ, കറക്കുകമ്പനിയായ എസ്.ആർ.ഐ.ടി.ക്കാണ് കരാർ മറിച്ചുനൽകിയത്. എസ്.ആർ.ഐ.ടി. അശോക് ബിഡ്കോണിനും അവർ മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോക്കും കരാർനൽകി. അതാണ് അഴിമതി -പ്രതിപക്ഷനേതാവ് ആരോപിച്ചു

രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ അഞ്ചിനാണ് കേരളത്തിന് സമർപ്പിച്ചത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.

സർക്കാർ വക ഇന്റർനെറ്റ് സേവനം എന്നതിലുപരി വിപുലമായ വരുമാന മാർഗ്ഗം കൂടിയാണ് കെഫോൺ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്. മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിൽ വരെ വിപുലമായ നെറ്റ് വർക്ക്. അത് വഴി സമൂഹത്തിന്റെ സമഗ്ര മേഖലകളും ഇന്റർനെറ്റ് വലയത്തിൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യ കണക്ഷൻ. മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിൽ സേവനം. വാണിജ്യ കണക്ഷനുകൾ നൽകി വരുമാനം കണ്ടെത്തുന്നതിന് പുറമെ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള ഡാർക്ക് കേബിളുകളും പാട്ടത്തിന് നൽകും.

Back to top button
error: