
തിരുവനന്തപുരം:നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇഡി മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു.ഇത് അന്തിമ കുറ്റപത്രമായേക്കാനാണ് സാധ്യത.
സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ 27 പേര്‍ ഉള്‍പ്പെട്ടതായാണ് ഇഡി കുറ്റപത്രത്തിലുള്ളത്. സരിത്, സന്ദീപ്, എം.ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ ഇരുപത്തിയൊന്നര കോടി രൂപയുടെ സ്വത്ത് വകകള്‍ ഇതുവരെ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
കേസില്‍ പ്രതികളായ നന്ദു എന്ന നന്ദഗോപാല്‍, കോഴിക്കോട് സ്വദേശികളായ ടി.എം. സംജു, ഷംസുദ്ദീൻ എന്നിവരുടെ 1.13 കോടി വിലവരുന്ന ഭൂമിയും 27.65 ലക്ഷം വിലവരുന്ന സ്വര്‍ണവും ഇഡി പിടിച്ചെടുത്തിരുന്നു. നയതന്ത്ര പാഴ്‌സലുകള്‍ വഴി ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം സംജുവിനും നന്ദഗോപാലിനും ഷംസുദ്ദീനുമാണ് കൈമാറിയിരുന്നതെന്ന് റെമീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഏപ്രിലില്‍ ഇവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തത്.
നന്ദഗോപാലിന്റെ കോയമ്ബത്തൂരിലെ ഓഫീസിലും വീട്ടിലും സംജുവിന്റെയും ഷംസുദ്ദീന്റെയും വീടുകളിലും ഏപ്രില്‍ 12-ന് ഇഡി സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്ത് പിടിച്ചെടുക്കല്‍ നടപടി.






