IndiaNEWS

ഇനി കീഴെ ഇറങ്ങരുത്;അരിക്കൊമ്പനെ മേലെ കൊടയാര്‍ വനത്തില്‍ തുറന്നുവിട്ടു

കന്യാകുമാരി:തേനിയില്‍ നിന്ന് മയക്ക് വെടിവച്ച്‌ പിടികൂടിയ അരിക്കൊമ്ബനെ കന്യാകുമാരി അതിര്‍ത്തിയിലെ മേലെ കൊടയാര്‍ വനത്തില്‍ വിട്ടയച്ചു.
അരിക്കൊമ്ബൻ ജനവാസ മേഖലയില്‍ തിരിച്ചെത്തില്ലെന്നും പൂര്‍ണ ആരോഗ്യവാനെന്നും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.മേലെ കൊടയാര്‍ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്ബന് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്നും ധാരാളം വെള്ളവും തീറ്റയും ലഭിക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ ജനവാസ മേഖലകളിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അരിക്കൊമ്ബന്‍ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുമോയെന്ന ജനങ്ങളുടെ ആശങ്കയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ വെള്ളം ധാരാളം ലഭിക്കുന്ന വന മേഖലയാണെന്നും തീറ്റ തേടാന്‍ അനുയോജ്യമായ സ്ഥലമാണിതെന്നും അതുകൊണ്ട് കൊമ്ബന്‍ വീണ്ടും ജനവാസ മേഖലയിലേക്കെത്തില്ലെന്ന് പ്രതീക്ഷിക്കാമെന്നുമാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ മറുപടി.
തുമ്ബിക്കൈയ്‌ക്ക് പരിക്കേറ്റ കൊമ്ബന് ചികിത്സ നല്‍കിയതിന് ശേഷമാണ് വന മേഖലയില്‍ തുറന്ന് വിട്ടതെന്നും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്ബന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കൊമ്ബന് മറ്റ് ശാരീരിക പ്രയാസങ്ങളിലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ശ്രീനിവാസ് ആര്‍ റെഡ്ഡിയും മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വച്ച്‌ അരിക്കൊമ്ബനെ മയക്ക് വെടി വച്ച്‌ പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്‌ടര്‍മാരും ചേര്‍ന്നാണ് അരിക്കൊമ്ബന് മയക്ക് വെടി വച്ചത്. നേരത്തെ ഇടുക്കി ചിന്നക്കനാലില്‍ വച്ച്‌ അരിക്കൊമ്ബന്‍റെ തുമ്ബിക്കൈയ്‌ക്ക് ഏറ്റ മുറിവില്‍ ചികിത്സ നല്‍കിയതിന് ശേഷമാണ് മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ പ്രത്യേകം രൂപകല്‌പന ചെയ്‌ത അനിമല്‍ ആംബുലന്‍സില്‍ അരിക്കൊമ്ബനെ കയറ്റിയത്.തുടര്‍ന്ന് മലയോര പ്രദേശമായ തേനിയില്‍ നിന്ന് മധുര, തിരുനെല്‍വേലി ജില്ലകളിലൂടെ 300 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്ബനെ മേലെ കൊടയാര്‍ വനത്തിലെത്തിച്ചത്.

Back to top button
error: