KeralaNEWS

വെള്ളക്കെട്ടിൽ വീണ 15കാരൻ ഒടുവിൽ മരണത്തിനു കീഴടങ്ങി, പക്ഷേ ഡോൺ ഇനിയും മൂന്ന് പേരിലൂടെ ജീവിക്കും

   വയനാട്ടിലെ ചൂരൽമലയിൽ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥി ഒടുവിൽ മരണത്തിനു കീഴടങ്ങി.. തൃശ്ശൂർ  പുല്ലൂർ ചുങ്കത്തു വീട്ടിൽ ജോസിന്റെയും സോഫിയുടെയും മകൻ ഡോൺ ഗ്രേഷ്യസാണ് ഇന്ന് രാവിലെ ആശുപതിയിൽ മരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് ഡോണിന്റെ  അവയവങ്ങൾ ദാനം ചെയ്തു കരൾ, വൃക്കകൾഎന്നിവയാണ് ദാനം ചെയ്തത്.

മെയ് 31 നായിരുന്നു വയനാട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ ഡോൺ ഗ്രേഷ്യസ് ഉൾപ്പെടെയുള്ള മൂന്ന് വിദ്യാർത്ഥികൾ ചൂരൽമല പുഴയിലെ വെള്ളക്കെട്ടിൽ അകപ്പെട്ടത്. തുടർന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇന്ന് രാവിലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അവയവദാനത്തിന്റെ തീരുമാനം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഡോൺ ഗ്രേഷ്യസ് കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നാടിനടുത്ത് ഈയിടെ നടന്ന അപകടത്തിൽ മരിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്ത വാർത്ത അറിഞ്ഞ ഡോൺ തനിക്കും എന്തെങ്കിലും  അപകടമരണമുണ്ടായാൽ എന്റെ അവയവങ്ങളും ദാനം ചെയ്യണമെന്ന് അന്ന് അമ്മയോട് പറഞ്ഞിരുന്നു. മകന്റെ ആ ആഗ്രഹമാണ് മാതാപിതാക്കൾ നടപ്പിലാക്കിയത്. പഠന പഠനേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഡോൺ ഗ്രേഷ്യസിന്റെ ജേഷ്ഠനും ഏതാനും മാസങ്ങൾക്ക് മുൻപ് ഒരപകടത്തിൽ വെള്ളത്തിൽ വീണ് മരിച്ചിരുന്നു.

വയനാട് ജില്ലയിലെ ആദ്യത്തെ അവയവമാറ്റത്തിനുള്ള മൾട്ടി ഓർഗൻസ് സർജറിയുടെ പ്രവർത്തനങ്ങൾക്ക് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ എന്നിവർ നേതൃത്വം നൽകി. സർക്കാർ സംവിധാനമായ മൃതസഞ്ജീവനി വഴിയായിരുന്നു അവയവമാറ്റശസ്ത്രക്രിയകളുടെ മേൽനോട്ടം നടന്നത്. കോഴിക്കോട് ആസ്റ്റർ മിംസിലെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെയും ഡോക്ടർമാരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ഒരു വൃക്ക കോഴിക്കോട് സ്വദേശിക്കും ആസ്റ്റർ മിംസിലേക്ക് കൊണ്ടുപോയ മറ്റൊരു വൃക്ക തലശ്ശേരി സ്വദേശിക്കും കരൾ ആസ്റ്റർ മിംസിൽ തന്നെ ചികിത്സയിലുള്ള വടകര സ്വദേശിക്കുമാണ് നൽകുക.

Back to top button
error: