തിരുവനന്തപുരം: രാജ്യത്തെ ഇരുന്നൂറ് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 കോളജുകൾ സംസ്ഥാനത്ത് നിന്നാണെന്ന ചരിത്രനേട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണ് കേരളമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. എൻഐആർഎഫ് റാങ്കിങ്ങിൽ വൻ നേട്ടമാണ് കേരളം പേരിലെഴുതി ചേർത്തിരിക്കുന്നത്. രാജ്യത്തെ മികച്ച കോളേജുകളുടെ ആദ്യത്തെ നൂറു റാങ്കിൽ സംസ്ഥാനത്തെ 14 കോളജുകൾ ഇടം പിടിച്ചു.
ഇരുപത്തിനാലാം റാങ്ക് നേടിയ കേരള സർവ്വകലാശാലയടക്കം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാല് സർവ്വകലാശാലകൾ (കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്) മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി. രാജ്യത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവർഓൾ വിഭാഗത്തിലും നമ്മുടെ മൂന്ന് സർവ്വകലാശാലകൾ (കേരള, എംജി, കുസാറ്റ്) ഇടംപിടിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് എൽഡിഎഫ് സർക്കാർ നൽകുന്ന മികച്ച പിന്തുണയുടെയും ആസൂത്രണങ്ങളുടെയും ഒരുക്കുന്ന പശ്ചാത്തലസൗകര്യ സംവിധാനങ്ങളുടെയും ഗുണഫലമാണീ നേട്ടങ്ങൾ.
കേരളത്തിന്റെ അഭിമാനം വീണ്ടുമുയർത്തി നമ്മുടെ സർവ്വകലാശാലകളും കലാലയങ്ങളും കൈവരിച്ച നേട്ടങ്ങൾക്ക് മുഴുവൻ സർവ്വകലാശാലാ സാരഥികൾക്കും അക്കാദമിക് സമൂഹത്തിനും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, എൻഐആർഎഫ് റാങ്കിങ്ങിൽ കോളജുകളുടെ വിഭാഗത്തിൽ 26-ാം സ്ഥാനം നേടി കൊണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വീണ്ടും മാറ്ററിയിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ തുടർച്ചയായ ആറാം വട്ടമാണ് യൂണിവേഴ്സിറ്റി കോളജ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. അവഹേളിക്കും തോറും റാങ്കടിക്കും.. ഇത് യൂണിവേഴ്സിറ്റി കോളേജ് എന്നാണ്… മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും തിരുവനന്തപുരം ഗവ. ദന്തൽ കോളേജും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ മികച്ച സ്ഥാനങ്ങൾ നേടി. തിരുവന്തപുരം മെഡിക്കൽ കോളേജ് നാൽപത്തിനാലാം സ്ഥാനത്തും ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങൾക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നന്ദി അറിയിച്ചു.






